തെന്മല ഡാമിൽ ജലനിരപ്പ് താഴ്ന്നു, ഭൂഗർഭ ജലത്തിലും വൻ കുറവ്
കൊല്ലം: വേനൽ രൂക്ഷമായതോടെ ജില്ലയിൽ ജലത്തിന്റെ ഉപഭോഗം ഇരട്ടിയായി. പ്രധാനജലസ്രോതസായ കല്ലട ഇറിഗേഷൻ പദ്ധതി ഉൾക്കൊള്ളുന്ന തെന്മല ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഭൂഗർഭ ജലനിരപ്പിലും വൻ കുറവാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഡാമിലെ ജലനിരപ്പിൽ അഞ്ച് മീറ്റർ വരെ കുറവ് വന്നിട്ടുണ്ട്. ദിവസേന 15 സെന്റീമീറ്റർ വരെ ജല നിരപ്പ് താഴുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വരൾച്ച രൂക്ഷമായതോടെ ജലത്തിന്റെ ഉപഭോഗം വർദ്ധിക്കുകയും കൂടുതൽ വെള്ളം കനാലിലൂടെ തുറന്നുവിടുകയും ചെയ്തതാണ് സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി ജലനിരപ്പ് കുറയാൻ കാരണം. കഴിഞ്ഞ വർഷം മഴ കൂടുതൽ കിട്ടിയതിനാൽ വെളളം അധികമായി ഒഴുക്കേണ്ടി വന്നില്ല. ഉപഭോഗം വർദ്ധിച്ചതോടെ തുടർന്നും വെളളം അധികമായി തുറന്നു വിടേണ്ട സാഹചര്യമാണുളളത്.
തെന്മല ഡാമിലെ വെളളം വൈദ്യുതോൽല്പാദനത്തിന് ശേഷം ഒറ്റകല്ലിൽ തടയണ കെട്ടി തടഞ്ഞു നിർത്തിയാണ് കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി കനാൽ വഴി തുറന്നുവിടുന്നത്.
വേനൽ രൂക്ഷമാകുന്ന ആറു മാസം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 92 വില്ലേജുകൾക്ക് ആശ്വാസമാകുന്നതാണ് കെ. ഐ.പി പദ്ധതി. കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുക മാത്രമല്ല, പതിനായിരക്കണക്കിന് കിണറുകളിലും നിരവധി ജലാശയങ്ങളിലും തോടുകളിലം വാട്ടർ അതോറിട്ടിയുടെ അമ്പതോളം ജലസേചന പദ്ധതികളിലും കനാൽ ജലം
എത്തുന്നുണ്ട്.
കൊല്ലം നഗരത്തിൽ ഉൾപ്പെടെ ശുദ്ധജലം ലഭ്യമാക്കുന്ന ശാസ്താംകോട്ട കായലിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിലും കനാൽ ജലം വലിയ പങ്ക് വഹിക്കുന്നു.
എന്നാൽ, കനാലുകളിലെ ചോർച്ച ഉൾപ്പെടെയുള്ള തകരാറുകൾ സമയബന്ധിതമായി പരിഹരിക്കാൻ സാമ്പത്തിക പ്രതിസന്ധി കാരണം കഴിയുന്നില്ലെന്നതും വെല്ലുവിളിയാണ്.
തെന്മല ഡാമിലെ നിലവിലെ ജലനിരപ്പ് 102.81 മീറ്റർ
ഭുഗർഭ ജലത്തിന്റെ ലഭ്യതക്കുറവ് ചെറുകിട പദ്ധതികളെ ബാധിച്ചു
വേനൽ രൂക്ഷമായാൽ സ്ഥിതി ഗുരുതരമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |