തൃശൂർ: കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി 'കക്കുകളി' നാടകത്തിൽ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്, സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി കത്തോലിക്കാ സഭ. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധക്കുറിപ്പ് വായിച്ചതിന് പിന്നാലെ, തൃശൂർ അതിരൂപത കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
ആലപ്പുഴയിലെ നെയ്തൽ സംഘം അവതരിപ്പിക്കുന്ന നാടകത്തിന് സാംസ്‌കാരിക വകുപ്പും സംഗീത നാടക അക്കാഡമിയും പിന്തുണ നൽകുന്നതിനെ കെ.സി.ബി.സിയും കത്തോലിക്കാസഭയും രൂക്ഷമായി വിമർശിക്കുന്നു., പുരോഗമന കലാസാഹിത്യസംഘം അടക്കമുള്ള ഇടത് സംഘടനകൾ പ്രതിരോധവുമായി രംഗത്തുണ്ട്. സംഗീതനാടക അക്കാഡമിയുടെ രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്‌ഫോക്) നാടകം കാണാൻ മന്ത്രി വി.എൻ.വാസവനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെത്തിയിരുന്നു. മന്ത്രി അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
എൽ.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകത്തിന് വേദിയൊരുക്കിയതോടെയാണ്, ക്രൈസ്തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രദർശനം നിരോധിക്കാൻ കളക്ടർമാർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
പത്ത് ജില്ലകളിലെങ്കിലും നാടകം അവതരിപ്പിച്ചു. .സ്ത്രീകളും വിദ്യാർത്ഥിനികളുമുള്ളതിനാൽ സംഘർഷ സാദ്ധ്യതയുള്ളിടത്ത് നാടകം അവതരിപ്പിക്കില്ല.
-ജോബ് മഠത്തിൽ
സംവിധായകൻ
ഈ കഥാ സമാഹാരത്തിന് കെ.സി.ബി.സി അവാർഡ് നൽകിയിരുന്നു. അന്ന് കാണാത്ത മതവിരുദ്ധത, നാടകമായപ്പോൾ എങ്ങനെയുണ്ടായി?.
-കെ.ബി.അജയകുമാർ
രചയിതാവ്
മതവിശ്വാസത്തെയും ആചാരമൂല്യങ്ങളെയും താറടിച്ച് കാണിച്ച് നന്മകളെ ഇകഴ്ത്താനുള്ള ശ്രമം അപലപനീയമാണ്.
-മോൺ. ജോസ് വല്ലൂരാൻ
അതിരൂപത വികാരി ജനറാൾ, തൃശൂർ
കഥയിങ്ങനെ
ഫ്രാൻസിസ് നൊറോണയുടേതാണ് കഥ. പശ്ചാത്തലം ആലപ്പുഴയുടെ തീരപ്രദേശം. കമ്മ്യൂണിസ്റ്റുകാരനായ കറമ്പന്റെ മകൾ നടാലിയാണ് കേന്ദ്രകഥാപാത്രം. വിപ്‌ളവം സ്വപ്‌നം കണ്ട പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായപ്പോൾ അമ്മ പെൺകുട്ടിയെ മഠത്തിലേക്ക് വിടുന്നു. മഠത്തിൽ ചേരുമ്പോൾ മേയ്ഫ്‌ളവർ കുരിശിങ്കൽ എന്ന് പേര് മാറ്റുന്നു. മഠത്തിൽ ഭക്ഷണം കൂടുതൽ കഴിക്കുന്നതിനും മറ്റു നിസാരകാര്യങ്ങൾക്കും കർശന ശിക്ഷ. രാത്രിയിൽ ആരുടെയോ കൈകൾ നീണ്ടുവരുന്നത് അവളറിയുന്നു. മഠത്തിൽ നടക്കുന്നത് ആരും കേൾക്കരുതെന്നും കാണരുതെന്നും താക്കീത് വരുന്നു. പ്രതികരിക്കുമ്പോൾ, വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഒടുവിൽ മഠത്തിൽ നിന്ന് മകളെ തിരികെ കൊണ്ടുവരുന്നതുമാണ് പ്രമേയം.
കക്കുകളി
എട്ടു കളങ്ങൾ വരച്ച് മൺകലത്തിന്റെയോ മറ്റോ കഷണം ഒറ്റക്കാലിൽ നിന്ന് ചവിട്ടിത്തെറിപ്പിച്ച്, വരയിൽ ചവിട്ടിയവർ പുറത്താകുന്ന കളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |