മുംബൈ: ആഗോളതലത്തിലെ അസ്ഥിരതകളിൽപെട്ട് തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 337.66 പോയിന്റ് താഴ്ന്ന് 57900.19ലും നിഫ്റ്റി 111 പോയിന്റ് താഴ്ന്ന് 17043.03ലുമെത്തി. സെൻസെക്സ് 0.58 ശതമാനവും നിഫ്റ്റി 0.65 ശതമാനവുമാണ് നഷ്ടമായത്. 1173 ഓഹരികൾ മുന്നേറിയപ്പോൾ 2257 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 109 ഓഹരിവിലകൾ മാറ്റമില്ലാതെ തുടർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. ബിപിസിഎൽ, ടൈറ്റൻ, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ്, എൽആന്റ് ടി നേട്ടമുണ്ടാക്കി. ഇന്ന് വ്യാപാരവേളയിൽ നിഫ്റ്റി 17,000നും താഴെയെത്തി. 16,987 വരെ താഴ്ന്ന ശേഷമാണ് നിഫ്റ്റി പിന്നീട് 17,043ലേക്ക് മെച്ചപ്പെടുത്തിയത്. 2022 ഒക്ടോബർ 13ന് ശേഷം ആദ്യമായാണ് നിഫ്റ്റി 17000 താഴ്ന്നു പോകുന്നത്.
മേഖലകളെല്ലാം താഴ്ച വരിച്ചപ്പോൾ ഊർജ്ജം, റിയാലിറ്റി, ഐടി, പൊതുമേഖല ബാങ്ക്, ലോഹം 1-2 ശതമാനം ഇടിവ് നേരിട്ടു. മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.8 ശതമാനവുമാണ് ദുർബലമായത്. യുഎസ് ബാങ്കുകളെ ചൊല്ലിയുള്ള ഭീതി കുറഞ്ഞെങ്കിലും ഇന്നലെയും നിക്ഷേപകർ വിൽപ്പന തുടർന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |