കണ്ണൂർ:സഹോദരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനിൽ അഞ്ച് വാഹനങ്ങൾ മണ്ണെണ്ണയൊഴിച്ചു കത്തിച്ച ശേഷം രക്ഷപ്പെട്ട കാപ്പ കേസ് പ്രതിയായ ഗുണ്ടാത്തലവനെ ഇരുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. മൽപ്പിടിത്തത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കക്കാട് സ്വദേശി ചാണ്ടി ഷമീം എന്ന വി.വി.ഷമീം (42) ആണ് അറസ്റ്റിലായത്. വളപട്ടണം സ്റ്റേഷനിലെ ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ അറബികളുടേതു പോലുള്ള നീളൻ വേഷം ധരിച്ച് എത്തിയാണ് ഷമീം സ്റ്റേഷൻ വളപ്പിൽ
അതിക്രമം കാട്ടിയത്.
പൊലീസ് തങ്ങളെ വേട്ടയാടുന്നുവെന്നാരോപിച്ച് ഷമീമും സഹോദരൻ ഷംഷീനും തിങ്കളാഴ്ച സ്റ്റേഷനിലെത്തി പൊലീസുകാരെ കൈയേറ്റം ചെയ്തിരുന്നു. പൊലീസ് ഷംഷീനിനെ പിടികൂടി. ഷമീം ഓടിപ്പോയെന്നാണ് പൊലീസ് പറയുന്നത്. ഷംഷീനിനെ കോടതി റിമാൻഡ് ചെയ്തു. അതിന് പിന്നാലെയാണ് ഷമീം സ്റ്റേഷനിലെത്തി വണ്ടികൾ കത്തിച്ചത്.
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഷമീമിന്റെ ഥാർ ജീപ്പ് രണ്ട് മാസം മുമ്പ് പൊലീസ് പിടിച്ചെടുത്തിരുന്നു. അതേ ചൊല്ലി പൊലീസുമായി ഉരസലുകൾ ഉണ്ടായിരുന്നു. കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ ഷമീമിനെ നിരീക്ഷിക്കാൻ പൊലീസ് ഇടയ്‌ക്കിടെ വീട്ടിലും ചെല്ലുമായിരുന്നു. ഇന്നലെ പുലർച്ചെ സ്റ്റേഷൻ വളപ്പിലെത്തിയ ഷമീം സ്വന്തം ഥാർ ജീപ്പാണ് മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. അതിൽ നിന്ന് തീ പടർന്ന് രണ്ട് കാറും ഒരു ബുള്ളറ്റും ഒരു സ്കൂട്ടറും കത്തി നശിക്കുകയായിരുന്നു.
രാവിലെ മുതൽ പൊലീസ് സ്‌ക്വാഡുകളായി തിരിഞ്ഞ് ഷമീമിനെ തിരയുകയായിരുന്നു. ഷെമീമിന്റെ സ്ഥലം പുഴാതിയാണെന്നും അവിടെ രാവിലെ ഇയാളെ കണ്ടെന്നും അറിഞ്ഞ പൊലീസ് അന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിച്ചു. അവിടെ പഴയ രണ്ടുനില കെട്ടിടത്തിന് മുകളിലാണ് ഷെമീമിനെ കണ്ടത്. സ്‌ക്വാഡ് ആവശ്യപ്പെട്ടതു പ്രകാരം കൂടുതൽ പൊലീസ് സ്ഥലത്തെത്തി. താഴേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെയാണ് പൊലീസ് മുകളിലേക്ക് കയറി ബലംപ്രയോഗിച്ച് പിടിച്ചത്.
സ്റ്റേഷനിൽ പ്രതി അക്രമം കാട്ടിയത് പൊലീസിന് നാണക്കേടായി. അതോടെ പ്രതിയെ ഉടൻ പിടികൂടാൻ കമ്മീണറുൾപ്പെടെ നിർദ്ദേശിക്കുകയായിരുന്നു.
സി.പി.ഒമാരായ കിരൺ, ലവൻ എന്നിവർക്കാണ് പരിക്കേറ്റത്. സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ, അഡി.എസ്.പി എ.വി.പ്രദീപ്, എ.സി.പി. ടി.കെ. രത്നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |