കൊച്ചി: ആലുവയിൽ മദ്യസത്കാരത്തിനിടെ 12കാരിയെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ആറാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിയിലെ ആരോപണ വിധേയർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി. പി. ചാലിയുടെ ഉത്തരവ്.
കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ 2020 ഡിസംബർ 14 നായിരുന്നു സംഭവം. തോട്ടക്കാട്ടുകരയിലെ ഒരു ഫ്ളാറ്റിൽ നടത്തിയ മദ്യസത്കാരത്തിനിടെ വർഗ്ഗീസ് മേനാച്ചേരി, സന്തോഷ് എന്നു വിളിക്കുന്ന ഇ.എഫ്. ജോസഫ്, കൃഷ്‌ണകുമാർ, ജയകൃഷ്‌ണൻ, എബി, സുരേഷ് എന്നിവർ തന്റെ മകളെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിയിൽ അധികൃതരിൽ നിന്ന് റിപ്പോർട്ടു തേടിയ ബാലാവകാശ കമ്മിഷൻ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ബന്ധപ്പെട്ട അധികൃതരിൽ നിന്നു റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന വസ്തുത കൂടി വിലയിരുത്തിയാണ് സിംഗിൾബെഞ്ച് പരാതി ആറാഴ്ചയ്ക്കകം തീർപ്പാക്കാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |