SignIn
Kerala Kaumudi Online
Thursday, 25 April 2024 5.38 AM IST

സാർസിന്റെ തീവ്രത ലോകത്തെ അറിയിച്ച ഡോ. ജിയാംഗ് അന്തരിച്ചു

sars

ബീജിംഗ് : കൊവിഡിന് സമാനമായി 2003ൽ പടർന്നുപിടിച്ച സാർസ് രോഗം ( സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) മറച്ചുപിടിക്കാൻ ചൈനീസ് ഭരണകൂടം ശ്രമിച്ചത് പുറത്തെത്തിച്ച മുൻ മിലിട്ടറി സർജൻ ഡോ. ജിയാംഗ് യാൻയോംഗ് അന്തരിച്ചു. 91 വയസായിരുന്നു. ശനിയാഴ്ച ബീജിംഗിൽ ന്യുമോണിയ ബാധയെ തുടർന്നായിരുന്നു മരണം എന്നാണ് വിവരം. 2002 നവംബറിനും 2003 ജൂലായ്ക്കും ഇടയിലാണ് ചൈനയിൽ സാർസ് പടർന്നു പിടിച്ചത്. 37 രാജ്യങ്ങളിലായി 8,​000 പേരിൽ രോഗം ബാധിച്ചതിൽ 774 പേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും ചൈനയിലും ഹോങ്കോങ്ങിലുമായിരുന്നു.

2003 ഏപ്രിലിൽ സാർസിന്റെ വളരെ കുറച്ച് കേസുകൾ മാത്രമാണെന്ന് ചൈനീസ് ആരോഗ്യ മന്ത്രി പൊതുജനങ്ങളോട് പറഞ്ഞു. എന്നാൽ ബീജിംഗിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജിയാംഗ് ഇത് നിഷേധിച്ചു. മിലിട്ടറി വാർഡിൽ മാത്രം 100ലേറെ കേസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പറഞ്ഞ കള്ളങ്ങൾ തുറന്നുകാട്ടി ദേശീയ മാദ്ധ്യമങ്ങൾക്ക് ഇദ്ദേഹം കത്തെഴുതിയെങ്കിലും അവഗണിക്കപ്പെട്ടു. എന്നാലിത് വിദേശ മാദ്ധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത് ആയിരങ്ങളുടെ ജീവൻ രക്ഷിച്ചു.

ചൈനീസ് അധികൃതർക്ക് തെറ്റ് സമ്മതിക്കേണ്ടി വന്നു. ലോകാരോഗ്യ സംഘടന അടിയന്തരമായി ഇടപെട്ടു. തുടർന്ന് നിയന്ത്രണ നടപടികൾ ഊർജിതമാക്കിയതോടെ രോഗവ്യാപനം കുറഞ്ഞു. ജിയാംഗിന്റെ ഇടപെടൽ മൂലം അന്നത്തെ ചൈനീസ് ആരോഗ്യ മന്ത്രിയും ബീജിംഗ് മേയറും പുറത്താക്കപ്പെട്ടു. പിന്നീട് ടിയാനൻമെൻ സ്ക്വയർ പ്രതിഷേധങ്ങളുടെ പേരിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും വിമർശിച്ച അദ്ദേഹത്തെ എട്ട് മാസം വീട്ടുതടങ്കലിലാക്കിയിരുന്നു.

1931ൽ കിഴക്കൻ ചൈനയിലെ ഹാംഗ്‌ഷൂ നഗരത്തിലെ സമ്പന്നമായ ഒരു ബാങ്കിംഗ് കുടുംബത്തിലാണ് ഡോ. ജിയാംഗിന്റെ ജനനം. തന്റെ ഒരു അടുത്ത ബന്ധു ക്ഷയരോഗം മൂലം മരിച്ചതോടെയാണ് ഡോക്ടർ ആകണമെന്ന് ജിയാംഗ് തീരുമാനിച്ചത്. 2004ൽ പൊതുസേവനത്തിനുള്ള റമൺ മാഗ്സസെ പുരസ്കാരമടക്കം ഔദ്യോഗിക ജീവിതത്തിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

 സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( SARS - CoV /സാർസ് )​

 കൊറോൺ വൈറസിന്റെ കുടുംബത്തിൽപ്പെടുന്നു

 അപകടകരമായ ന്യുമോണിയയുടെ രൂപം

 ആമശയത്തെയും കുടലിനെയും ബാധിക്കാം. ഹൃദയം, കരൾ എന്നിവയുടെ പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നു

 ശ്വാസകോശത്തിന്റെ പ്രവർത്തനം താറുമാറാക്കുന്നു

 2004ന് ശേഷം സാർസ് ബാധ പിന്നീട് കണ്ടെത്തിയിട്ടില്ല

 സാർസ് വാക്സിൻ ലഭ്യമല്ല

 മനുഷ്യന്റെ സമ്പർക്കം മൂലം പടരും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും പടരും

 സാർസ് വവ്വാലിൽ നിന്നും വെരുക് വഴി മനുഷ്യരിലേക്ക് പടർന്നെന്ന് കരുതുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.