തു മിലേ ദിൽ ഖിലേ ഓർ ജീനെ കോ ക്യാ ചാഹിയെ…പുതിയ തലമുറ പോലും നെഞ്ചിലേറ്റിയ, സോഷ്യൽ മീഡിയയിൽ എന്നും ട്രെൻഡിംഗ് ആയ തൊണ്ണൂറുകളിലെ ഈ ഹിറ്റ് ഗാനത്തിന്റെ കമ്പോസർ ഇന്ന് ലോകസംഗീതത്തിന്റെ നെറുകയിലാണ്.എം.എം കീരവാണി.
കാലമാകണം കൊഡൂരി മരതകമണിക്ക് കർണാടക സംഗീതത്തിലെ ഇരുപത്തൊന്നാമത് മേളകർത്താ രാഗത്തിന്റെ പേരിട്ടത്.ഇവനെ കീരവാണി എന്ന് വിളിക്കൂ. ഈ കുഞ്ഞ് ഒരുനാൾ സംഗീതത്തിന്റെ ഗോൾഡൻ ഗ്ലോബും ഒാസ്കാറും കയ്യിലേന്തും എന്ന് ഏതോ ഗന്ധർവൻ അച്ഛൻ ശിവശക്തി ദത്തയുടെ ചെവിയിൽ പറഞ്ഞുകാണും:
തൊണ്ണൂറുകളിൽ എ.ആർ.റഹ്മാൻ ഇന്ത്യൻ സംഗീതത്തിന്റെ ട്രാക്ക് മാറ്റി വിട്ടപ്പോൾ ക്രിമിനൽ എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് കീരവാണി ബോളിവുഡിൽ ട്രെൻഡ് സെറ്റ് ചെയ്തു. നാഗാർജ്ജുന എന്ന നടന്റെയും മനിഷാ കൊയ് രാള എന്ന നടിയുടെയും അതിരറ്റ പെർഫോമൻസിനെക്കാൾ ഇന്നും പുതിയ തലമുറ നെഞ്ചിൽ ഏന്തുന്നത് ആ സംഗീതമാണ്.
നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്കാർ അവാർഡിന്റെ ഗ്ലാമറിൽ എം. എം. കീരവാണി നിറഞ്ഞു നിൽക്കുമ്പോൾ അത് തെന്നിന്ത്യൻ സംഗീതവും കടന്നു ഒരു ഉപഭൂഖണ്ഡത്തിന്റെ മൊത്തം അഭിമാന നിമിഷമായി.
1961ൽ ആന്ധ്രയിലെ ഗോദാവരി ജില്ലയിലെ കൊവ്വൂരിൽ ഗാനരചയിതാവായ ശിവശക്തി ദത്തയുടെയും ലൈൻ പ്രൊഡ്യൂസർ ആയ ശ്രീവല്ലിയുടെയും മകനായി ജനിച്ച കീരവാണി, മഗധീര, ബാഹുബലി എന്ന സിനിമകളിലൂടെ ചരിത്രം സൃഷ്ടിച്ച സംവിധായകൻ എസ്. എസ്. രാജമൗലിയുടെ പിതൃസഹോദരപുത്രനാണ്.
അച്ഛൻ ശിവശക്തി, അഞ്ചു ഭാഷകളിൽ ഗാനങ്ങൾ എഴുതാൻ നിപുണൻ ആയിരുന്നു. ഒപ്പം സിതാർ, ഹാർമോണിയം എന്നിവ വായിക്കും, പാടും, കവിതകളും എഴുതും. അച്ഛന്റെ സ്വാധീനമാണ് കീരവാണിയെ സംഗീതത്തിലേക്ക് എത്തിച്ചത് എന്നുപറയാം.
പ്രസിദ്ധ തമിഴ് സിനിമാസംവിധായകൻ ബാലചന്ദർ ആണ് മരതകമണി എന്ന പേരിൽ കീരവാണിക്ക് അഴഗൻ എന്ന സിനിമയിലൂടെ അവസരം നൽകിയത്. മലയാളത്തിൽ അറിയപ്പെടുന്ന സിനിമാ സംഗീതജ്ഞനായ രാജാമണിയുടെ ശിഷ്യൻ കൂടിയായ കീരവാണി, മലയാളത്തിൽ ഐ.വി. ശശിയുടെ നീലഗിരിയിലൂടെ നാന്ദി കുറിച്ചു. നീലഗിരിയിൽ നായകവേഷം ചെയ്ത മമ്മൂട്ടിയാണ് അദ്ദേഹത്തെ തന്റെ ചിത്രമായ സൂര്യമാനസത്തിലേക്ക് ശുപാർശ ചെയ്തത്. 'തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം ' എന്ന ഗാനം നിസ്സഹായതയുടെ മൂർത്തശബ്ദമായി യേശുദാസിന്റെ കണ്ഠത്തിലൂടെ അനശ്വരമായി.
കീരവാണി സംഗീതം പകർന്ന ദേവരാഗം എന്ന ഭരതൻ ചിത്രത്തിലെ ഗാനങ്ങളും നിത്യഹരിതമാണ്. പ്രത്യേകിച്ച്, ഹിന്ദോളരാഗത്തിൽ ചിട്ടപ്പെടുത്തിയ ശിശിരകാല മേഘമിഥുന രതിപരാഗമോ എന്ന ഗാനവും ശശികല ചാർത്തിയ ദീപവലയം എന്ന ഗാനവും ആസ്വാദകരുടെ ഹൃദയം കവർന്നു.
ജാനകിയും സുശീലയും നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ചിത്രയുടെ ശബ്ദത്തിന്റെ സാദ്ധ്യത കണ്ടെത്തി അത് ഉപയോഗിച്ചതിനുള്ള ക്രെഡിറ്റ് കൂടി കീരവാണിക്കുണ്ട്. അദ്ദേഹം ചെയ്ത തമിഴ്, തെലുങ്ക് സിനിമകളിലും മലയാളത്തിന്റെ വാനമ്പാടി തന്റെ സ്വരം നൽകി.
എങ്കിലും പുതിയ തലമുറ കീരവാണിയെ അറിഞ്ഞു തുടങ്ങിയത് ബാഹുബലിയിലൂടെയാണ്. മമതല തല്ലി ബലി ബാഹുബലി എന്ന ഗാനം മുതൽ ആസ്വാദകർ ബ്ലോക്ക് ബസ്റ്റർ സിനിമയിലെ സംഗീതം ഹൃദയത്തിൽ ഏറ്റി.
ഓരോ രാഗത്തിനും ഒരു വ്യക്തിത്വം ഉണ്ട് എന്ന് കരുതുന്ന കീരവാണി, ഓരോ കഥാപാത്രത്തിനും അതിനു അനുസൃതമായ രാഗം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്താറുണ്ട് എന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഭാഷ സംഗീതത്തിനു തടസ്സമല്ല എന്ന് കരുതുന്ന കീരവാണിക്ക് ഒരു മലയാളി ബന്ധം ഉണ്ട്. അദ്ദേഹത്തിന്റെ ഗുരു സി. രാജാമണി, ആദ്യകാല സംഗീത സംവിധായകനായിരുന്ന ചിദംബരനാഥിന്റെ മകനുമായ രാജാമണി കന്യാകുമാരി ജില്ലയിലാണ് ജനിച്ചത്. ഉദയാ സ്റ്റുഡിയോ നിർമ്മിച്ച ആദ്യചിത്രമായ വെള്ളിനക്ഷത്രത്തിലെ ഗാനങ്ങൾ അടക്കം ചിദംബര നാഥ് മികച്ച പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ട്.
കീരവാണിയുടെ മകൻ ഭൈരവ ഗായകനും സംഗീത സംവിധായകനുമാണ്.
കീരവാണി എന്ന രാഗത്തിനൊരു സവിശേഷതയുണ്ട്. സന്തോഷവും സങ്കടവും. വിരഹവും ശൃംഗാരവും പ്രകടിപ്പിക്കാൻ ഇതേ രാഗം തന്നെ മതി. പാശ്ചാത്യ സംഗീതത്തിന്റെ ഹാർമോണിക്ക് മൈനർ സ്കേൽ എന്ന മട്ടിലുള്ള സ്വരങ്ങളുടെ ക്രമീകരണം മൂലം ഈ രാഗം എന്തിനും വഴങ്ങും.എം. എം. കീരവാണി എന്ന സംഗീത സംവിധായകനും അതെ. കീരവാണി വെറുമൊരു രാഗമല്ല. അതൊരു ആഗോളപ്രതിഭാസമാണ്.
(ലേഖകന്റെ ഫോൺ: 8848004977)
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ..
കെ.പി സജീവൻ
ചുണ്ടിൽ നിൻ രാഗം തേൻപകർന്നുവോ.." ആ വരികളിങ്ങനെ തിരുത്തിപ്പാടി നോക്കുകയാണ് കവി പി.കെ.ഗോപി 'തുമ്പീ നിൻ മോഹം പുവണിഞ്ഞല്ലോ..." ഓസ്കാറിന്റെ നെറുകയിൽ എം.എം.കീരവാണി തലയുയർത്തി നിൽക്കുമ്പോൾ 32 വർഷം മുമ്പത്തെ മദ്രാസിലെ റെക്കാഡിംഗ് ഓർമകളിലാണ് കവി. ഐവി.ശശിയുടെ നീലഗിരിയിക്ക് വേണ്ടി താനെഴുതിയ ആറുപാട്ടുകൾക്കും സംഗീതം ചെയ്തത് കീരവാണിയായിരുന്നല്ലോ എന്നോർക്കുമ്പോൾ ഓസ്കാറിന്റെ തുമ്പത്ത് വിരൽ തൊടുന്ന പ്രതീതി. ശരിക്കും മൂളിപ്പറക്കുന്നൊരു തുമ്പിയായിരുന്നു അന്ന് കീരവാണി. ആ തുമ്പി ഇന്ന് പറന്ന് പറന്ന് ഓസ്കാറിൽ മുത്തമിട്ടിരിക്കുന്നു. ഒരു പാട്ടെഴുത്തുകാരനെന്നനിലയിൽ ഇതിൽപ്പരം എന്തഭിമാനമാണ് വേണ്ടതെന്നും പി.കെ.ഗോപി. തന്റെ ആൽബത്തിന്റെ പഴയ താളുകളിൽ നിന്ന് രണ്ട് ഫോട്ടോകൾ അദ്ദേഹം എടുത്തുകാണിച്ചു. ഒന്ന് ഐവി.ശശിക്കൊപ്പമുള്ളതും മറ്റൊന്ന് എം.ജി ശ്രീകുമാറിനൊപ്പമുള്ളതും. രണ്ടിലും തലയെടുപ്പോടെ കീരവാണിയെന്ന ചെറുപ്പക്കാരനും.പെരുമാറ്റത്തിൽ പ്രസരിപ്പും പ്രസാദാത്മകതയും ഉണ്ടെങ്കിൽ ഒരാളെ നാം വേഗം ഇഷ്ടപ്പെട്ടേക്കും. അത് സംഗീതത്തോട് ബന്ധപ്പെട്ട ആളാവുമ്പോൾ ഹൃദ്യത വർദ്ധിക്കും. ഈണവും താളവും അല്ലാതെ മറ്റൊന്നും ചിന്തയിൽ ഇല്ലാത്ത ഒരാളുടെ സാന്നിധ്യമാണ് ഞാൻ അനുഭവിച്ചത്.
ഐ.വി ശശിയുടെ ഭൂമിക എന്ന സിനിമയിലെ ഗാനരചനയ്ക്കശേഷമാണ് നീലഗിരിയിലേക്ക് എത്തുന്നത്. മദ്രാസിലെ വുഡ്ലാൻഡ് ഹോട്ടൽ. കഥാസന്ദർഭവും പശ്ചാത്തലവും ഒക്കെ ഭംഗിയായി ശശിയേട്ടൻ പറഞ്ഞു തന്നിട്ടുണ്ട് .പെട്ടെന്ന് മുറിയിലേക്ക് ചുറുചുറുക്കോടെ ഒരു യുവാവ് കടന്നുവരുന്നു പുറകെ ഒരു കൊച്ചു പെൺകുട്ടി. അവൾ വന്നപാടെ ബാഗ് തുറന്നു ഒരു തുണിപായ നിവർത്തി തറയിൽ വിരിക്കുന്നു. ചമ്രം പടിഞ്ഞ് കീരവാണി അതിലിരിക്കുന്നു. സഹോദരി നീക്കിവെച്ചു കൊടുത്ത ഹാർമോണിയത്തിൽ തൊട്ടു തൊഴുത് കട്ടകളിൽ വിരൽ അമർത്തുന്നു, അല്ല വിരലുകൾ നൃത്തം ചെയ്യുകയാണ് എന്ന് പറയണം. അത്രമാത്രം സൂക്ഷ്മവും സുന്ദരവുമായ ചലനങ്ങൾ. എനിക്കെഴുതാനുള്ള തുമ്പി നിൻ മോഹം പൂവണിഞ്ഞുവോ..പാട്ടിന്റെ പിറവി വളരെപ്പെട്ടെന്നായിരുന്നു. അത്ഭുതപ്പെട്ടുപോയി, ആ സിദ്ധി കണ്ടിട്ട്. ഉറക്കമില്ലാത്ത രാത്രിയിൽ ഞാൻ ഇടയ്ക്കിടെ കീരവാണിയെ വിളിച്ച് ഈണത്തിന്റെ പലസംശയങ്ങളും ചോദിച്ചുകൊണ്ടിരുന്നു. ഒരു മടിയുമില്ലാതെ അദ്ദേഹം എന്നെകേട്ടുകൊണ്ടിരുന്നു. ഇന്ന് എത്ര സംഗീതസംവിധായകർ അങ്ങനെ ചെയ്യും. വലിയൊരു പാഠപുസ്തകം കൂടിയാണ് കീരവാണി. മെലഡിയുടെ ആരാധകനായിരിക്കെ ചടുലചലനങ്ങൾ സാധ്യമാകുന്ന നാട്ടുതാളങ്ങൾ പ്രയോഗിക്കാനുള്ള സാമർത്ഥ്യം അദ്ദേഹത്തെ പ്രശസ്തനാക്കി. ഇപ്പോൾ ഇതാ ഭാരതീയ സംഗീതജ്ഞൻ ഓസ്കാർ നേടിയിരിക്കുന്നു. തുമ്പി നിൻ മോഹം പൂവണിഞ്ഞിരിക്കുന്നു എന്ന് ആലങ്കാരികമായി ഞാൻ ആഹ്ളാദത്തോടെ പറയുകയാണ്...പി.കെ.ഗോപി പറഞ്ഞു നിർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |