സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന മേട്ടുതറ നാരായണൻ വിടപറഞ്ഞിട്ട് ഇന്ന് പന്ത്രണ്ടുവർഷം തികയുന്നു. 1922 ജനുവരി 22 ന് ജനിച്ച മേട്ടുതറയുടെ നൂറ്റിഒന്നാം ജന്മവർഷമാണിത് എന്നത് ഈ ഓർമ്മദിനത്തെ ശ്രദ്ധേയമാക്കുന്നു.
മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷമായ അദ്ധ്യായമാണ് മേട്ടുതറ നാരായണന്റേത്. ആലപ്പുഴ ജില്ലയിലെ പത്തിയൂരിൽ ജനിച്ച നാരായണൻ ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യരംഗത്ത് നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ല. സ്വാതന്ത്ര്യസമരത്തിന്റെ ജ്വാലകൾ ഉയർന്നുവന്ന കാലത്താണ് മേട്ടുതറ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് തുടക്കം. ചർക്കയിൽ നൂൽനൂറ്റും നെയ്ത്ത് ക്ലാസുകൾ സംഘടിപ്പിച്ചും പ്രവർത്തിച്ച മേട്ടുതറ മഹാത്മാഗാന്ധി ആരംഭിച്ച ഹരിജൻ പത്രത്തിന്റെ കായംകുളത്തെ ഏജന്റും പ്രചാരകനുമായിരുന്നു.
ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. അക്കാലത്ത് ഉയർന്നുവന്ന സമരങ്ങളിലും പോരാട്ടങ്ങളിലും സജീവമായി പങ്കെടുത്തു. അറസ്റ്റും മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസിന്റെ നയവ്യതിയാനങ്ങളോടു വിയോജിച്ച് 1949 ലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്.
എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ്, ശങ്കരനാരായണൻ തമ്പി, ആർ.സുഗതൻ, വി.എസ്.അച്യുതാനന്ദൻ, കെ.കേശവൻ പോറ്റി, തോപ്പിൽഭാസി, പുതുപ്പള്ളി രാഘവൻ, എൻ.ശ്രീധരൻ തുടങ്ങിയവരോടൊപ്പമായിരുന്നു പിന്നീടുള്ള പ്രവർത്തനം. കശുഅണ്ടിത്തൊഴിലാളികൾ അടക്കം വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പലപ്പോഴും ഒളിവിൽ പോകേണ്ടിവന്നു. നിരവധി തവണ അറസ്റ്റും ലോക്കപ്പ് മർദ്ദനവും നേരിടേണ്ടിവന്നു. കായംകുളം പൊലീസ് കമ്മ്യൂണിസ്റ്റ് നേതാക്കളെ അകാരണമായി ജയിലിലടച്ചപ്പോൾ അവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത മേട്ടുതറ അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത് ക്രൂരമർദ്ദനത്തിന് ഇരയാക്കി വിചാരണയില്ലാതെ വർഷങ്ങളോളം ജയിലിലടച്ചു. പൊലീസ് മർദ്ദനത്തിൽ മേട്ടുതറ മരിച്ചു എന്നുപോലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങൾ തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകളിലും പുതുപ്പള്ളിയുടെ വിപ്ലവസ്മരണകളിലും വ്യക്തമാക്കിയിട്ടുണ്ട്.
വി.എസ്.അച്യുതാനൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ മേട്ടുതറ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു. കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോഴാണ് 1957 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. താലൂക്കിൽനിന്ന് കൂടുതൽ എം.എൽ.എമാരെ നിയമസഭയിലെത്തിക്കാൻ മേട്ടുതറയുടെ നേതൃത്വത്തിനു കഴിഞ്ഞു. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ട് നിന്ന് ചെങ്ങളത്ത് കൃഷ്ണപിള്ള, കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്ന് ആർ.സുഗതൻ, കായംകുളം മണ്ഡലത്തിൽ നിന്ന് കെ.ഒ.ഐഷാ ഭായി, ഭരണിക്കാവ് മണ്ഡലത്തിൽനിന്ന് എം.എൻ.ഗോവിന്ദൻ നായർ എന്നിവരെ നിയമസഭയിലെത്തിക്കാൻ മേട്ടുതറയുടെ അക്ഷീണ പ്രയത്നമുണ്ടായിരുന്നു.
പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റായി 16 വർഷത്തോളം പ്രവർത്തിച്ചു. ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ നടത്തി. വീടില്ലാത്ത പാവങ്ങൾക്ക് ലക്ഷംവീട് പദ്ധതിപ്രകാരം നൂറ്വീടുവച്ച് നൽകി. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പത്തിയൂർ പഞ്ചായത്തിൽ യു.പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്. പാർട്ടി ചുമതലകളിൽ നിൽക്കുമ്പോഴും അധികാര സ്ഥാനങ്ങളിലിരിക്കുമ്പോഴും അഴിമതിക്കോ അധികാര ദുർവിനിയോഗത്തിനോ ശ്രമിച്ചില്ല.
പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി മേട്ടുതറ ധാരാളം ലഘുലേഖകൾ എഴുതി. ആദ്യകാലഘട്ടങ്ങളിൽ സാഹിത്യ രചനകളിലും ഏർപ്പെട്ടിരുന്നു. ജീവിതത്തിന്റെ ഏറിയ പങ്കും ജനങ്ങളോടൊപ്പമാണ് കഴിഞ്ഞത്. ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ആശയങ്ങൾ എന്നും പിന്തുടർന്നിരുന്നു. 2011 മാർച്ച് 19 ന് അദ്ദേഹം കാലത്തോട് വിടപറഞ്ഞു. മേട്ടുതറയുടെ 'തിരിഞ്ഞു നോക്കുമ്പോൾ' എന്ന ആത്മകഥ ആ ജീവിതത്തിന്റെ തുടിക്കുന്ന താളുകളാണ്.
ത്യാഗനിർഭരമായ ജീവിതം നയിച്ചവരുടേയും രക്തസാക്ഷികളുടേയും ബലമുള്ള അടിത്തറയിലാണ് ഇന്ന് കാണുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. അതിനുണ്ടാകുന്ന മൂല്യച്യുതി ആ പ്രസ്ഥാനങ്ങളുടെ തകർച്ചയ്ക്കു മാത്രമല്ല, ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചവരുടെ ആത്മാവിനുപോലും വേദനയുളവാക്കുന്നതാണ്. ശ്രീനാരായണഗുരുദേവൻ പകർന്നുതന്ന നവോത്ഥാനമൂല്യങ്ങൾ ഏറ്റെടുത്ത് ആയിരക്കണക്കിന് ശ്രീനാരായണീയരാണ് സംസ്കാര സമ്പന്നമായ കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. കേരളത്തിന്റെ കാർഷിക- വ്യവസായ-തൊഴിൽ മേഖലകളിൽ ഇവരുടെ പ്രവർത്തനഫലമായി വലിയ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ഭരണകൂടങ്ങൾ ഇപ്പോഴും ഈ വിഭാഗത്തോടുള്ള അവഗണന തുടർന്നുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തിനും പാർട്ടിക്കും വേണ്ടി ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങളെ നേതൃത്വവും പ്രസ്ഥാനവും ശ്രദ്ധയോടെ കാക്കേണ്ടതാണ്. അവരുടെ സ്മരണകൾ നിലനിറുത്താൻ ശ്രദ്ധിക്കുകയും മേട്ടുതറയെ പോലുള്ളവരുടെ രാഷ്ട്രീയ സാമൂഹ്യജീവിതം പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ ശ്രമിക്കുകയും ചെയ്യണം. ആ മഹദ് വ്യക്തിത്വത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |