തിരുവനന്തപുരം: നിയമസഭയിൽ ഭരണ,പ്രതിപക്ഷ എം.എൽ.എമാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൈയ്ക്ക് പരിക്കേറ്റ കെ.കെ.രമ എം.എൽ.എയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരിഹാസം. ജനകീയ പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പൊട്ടലില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റർ ഇട്ടത് എന്ന കാര്യമാണ് പുറത്തുവന്നത്. പൊട്ടലും പൊട്ടലില്ലായ്മയും രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണ്. പൊട്ടിയ കൈ എന്നുപറയുന്നത് ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടിയുള്ള നിലപാടാണ്. അത് ശരിയായ സമീപനമല്ല.'- എം.വി. ഗോവിന്ദൻ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം സമരം നടത്തുന്നത് കോൺഗ്രസിന്റെയും ലീഗിന്റെയും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് കാരണമാണ് സഭ തുടർച്ചയായി സ്തംഭിക്കുന്നത്. അവർ സഭാസംവിധാനത്തോട് യോജിച്ചുപോയാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. ഓരോ ദിവസവും ജീർണമായ പദപ്രയോഗങ്ങളും മറ്റുമാണ് പ്രതിപക്ഷ നേതാവായാലും മറ്റുള്ളവരായാലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിന് പകരം, വ്യക്തികളെ അധിക്ഷേപിക്കാനുള്ള പദങ്ങളല്ല ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. ബ്രഹ്മപുരത്തെ മാലിന്യത്തിന് തീപിടിച്ച് മാലിന്യപ്പുക പടർന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തിയ സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷമേ മറുപടി പറയാനാകൂവെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |