തിരുവനന്തപുരം: റബറിന്റെ വില മുന്നൂറിലെത്തിച്ചാൽ കേന്ദ്ര സർക്കാരിനെ സഹായിക്കുമെന്ന തലശ്ശേരി
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ പുതിയ മുന്നൊരുക്കങ്ങൾക്ക് വിത്തു പാകി. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ ഇത് മാറ്റുമോയെന്ന ആശങ്കിലാണ് ഭരണ,പ്രതിപക്ഷ മുന്നണികൾ.
കേരളത്തിൽ വേരു പിടിക്കാനാകാതെ വിഷമിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത് ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ എങ്ങനെയും കൂടെ നിറുത്താനാണ്. ലവ് ജിഹാദ് ഉയർത്തിയിട്ടു പോലും നടക്കാതെ പോയ ആ സ്വപ്നം റബറിലൂടെ നടപ്പാകുമോ എന്നാണ് കണ്ടറിയേണ്ടത്. ത്രിപുരയിൽ അധികാരം നിലനിറുത്തിയതിനു തൊട്ടുപിന്നാലെ, കേരളത്തിലും അധികാരം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇതുമായി ചേർത്തുവായിക്കാം.
ഏതാനും വർഷങ്ങളായി കേരളത്തിലെ സഭാനേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. ബിഷപ്പിന്റെ പ്രസ്താവന ആ രീതിയിൽത്തന്നെയാണ് രാഷ്ട്രീയനേതൃത്വങ്ങൾ കാണുന്നത്. ബിഷപ്പിന്റെ വാക്കുകൾക്ക് രാഷ്ട്രീയമാനമില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതിൽ രാഷ്ട്രീയുമുണ്ടെന്നത് വ്യക്തം. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും കരുതുന്നതു പോലെയാകണമെന്നില്ല കേരളത്തിലെ രാഷ്ട്രീയനീക്കം. ബിഷപ്പിന്റെ വാക്കുകളെ കത്തോലിക്ക കോൺഗ്രസ് പിന്തുണച്ചതിനെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
കേരളത്തിൽ നിന്നു ലോക്സഭാ സീറ്റ് ലഭിക്കാൻ കേന്ദ്രനേതൃത്വം ഏതറ്റം വരെയും പോകാൻ തയ്യാറായിരിക്കെയാണ് റബർ പ്രശ്നം ബി.ജെ.പിക്കു മുന്നിൽ വരുന്നത്.ക്രിസ്ത്യൻസഭകളുടെ പിന്തുണ കേരളത്തിൽ നിന്ന് ലോക്സഭ എം.പിമാരെന്നതിൽ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഈ ലക്ഷ്യത്തിനു നേർക്കാണ് ബിഷപ്പ് ചൂണ്ട കൊരുത്തിരിക്കുന്നത്. .ബിഷപ്പിന്റേത് വികാര പ്രകടനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും, അത് അപ്രായോഗികമാണെന്ന ഇടതുനേതാക്കളുടെ നിരീക്ഷണവും കേരള രാഷ്ട്രീയം മാറിമറിയുമോയെന്ന് ആശങ്കയിലേക്കാണ് വിരൽചൂണ്ടുന്നത്.
സഭ നേരിടുന്ന
വെല്ലുവിളികൾ പലത്
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രിസ്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ പലതാണ്. മതപരിവർത്തനത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് അതിൽ മുഖ്യം. അതിലുമേറെയാണ് സഭയുടെ നിലനില്പിന്റെ പ്രശ്നങ്ങൾ.പ്രധാനമായും സാമ്പത്തികപ്രതിസന്ധി.വിദേശത്തുനിന്ന് ഫണ്ട് കൊണ്ടുവരുന്നതിനു കേന്ദ്രസർക്കാർ ചില്ലറ തടസ്സങ്ങളല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വിദ്യാഭ്യാസ,സേവന പ്രവർത്തനങ്ങളും ആതുരാലയങ്ങളും എല്ലാം പ്രതിസന്ധി നേരിടുകയാണ്.പ്രശ്നം പരിഹരിക്കാൻ പല കുറി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഭാനേതൃത്വം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഗോവ,വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാനേതൃത്വം ബി.ജെ.പി യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് ഈ പശ്ചാത്തലത്തിലാണ് . താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നതു കൊണ്ടാണ് കേരളത്തിലെ സഭകൾക്ക് പിടിച്ചുനിൽക്കാനായത്. അതിനു പുറമെയാണ് മലയോര,മധ്യതിരുവിതാംകൂർ മേഖലകളിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്ന റബറിന്റെ വിലയിടിവ്. 220 രൂപ ഉത്പാദനച്ചെലവും 120രൂപ വിലയുമുള്ള റബറുമായി ഇനിയും മുന്നോട്ടുപോകാൻ അവർക്കാകില്ല. കേന്ദ്രസർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഇരുവിഭാഗവുമായുള്ള ഒത്തുതീർപ്പിന് ഇതു വഴിവയ്ക്കാം.കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം,പത്തനംതിട്ട,തൃശൂർ, കാസർകോട് മണ്ഡലങ്ങളിൽ ക്രിസ്ത്യൻ വോട്ട് നിർണ്ണായകമാണ്
റബർ വില 300 രൂപയാക്കിയാൽ
ബി.ജെ.പിയെ സഹായിക്കാം:
തലശ്ശേരി ആർച്ച് ബിഷപ്
ആലക്കോട് (കണ്ണൂർ): റബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കാമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു.
കേരള കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ നടത്തിയ കർഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യവേയായിരുന്നു ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രഖ്യാപനം.
കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം കൂട്ടാൻ ബി.ജെ.പി ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്, സീറോ മലബാർ സഭയിലെ ആർച്ച് ബിഷപ് ബി.ജെ.പി സഹായ വാഗ്ദാനവുമായി രംഗത്തുവന്നത്. രണ്ട് മുന്നണികളും കർഷകരെ സഹായിച്ചില്ലെന്ന പരാതിക്കു പിന്നാലെയാണിത്.
ബിഷപ്പ് പ്രകടിപ്പിച്ചത്
ജനവികാരം:
കെ. സുരേന്ദ്രൻ
കൊച്ചി: തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാരിലുള്ള വിശ്വാസമാണിത്.
മോദി സർക്കാർ ഘട്ടംഘട്ടമായി റബർ വില വർദ്ധിപ്പിച്ചു.എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാരാണ്. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വരണം. എങ്കിലേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ വികസനം പൂർണമായും ലഭ്യമാകൂ.പോപ്പുലർ ഫ്രണ്ട് പാലാ ബിഷപ്പ് ഹൗസിനെതിരെ എത്തിയപ്പോൾ ഓടിയൊളിച്ചയാളാണ് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ മാറ്റത്തിന്റെ
സൂചന:കൃഷ്ണദാസ്
കോഴിക്കോട്: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് മുതിർന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ഇടത് ,വലത് സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ മനം നൊന്ത പൊതുസമൂഹത്തിന്റെ അവിശ്വാസവും നിരാശയുമാണ് പ്രസ്താവന സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ ക്രൈസ്തവ സഭയുടെ വിശ്വാസം രേഖപ്പെടുത്തലുമാണിത്.. കേരളത്തിലെ രാഷ്ട്രീയ ദിശാമാറ്റത്തിന്റെ ശുഭ സൂചനയായി ബി.ജെ.പി ഇതിനെകാണുന്നു.
ബിഷപ്പിന്റേത് വൈകാരിക
പ്രസ്താവന: വി.ഡി. സതീശൻ
കൊച്ചി: റബർ കർഷകരുടെ സങ്കടങ്ങളിൽ നിന്നുണ്ടായ വൈകാരിമായ പ്രസ്താവനയാണ് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ളാനിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിലക്കുറവിന്റെ പേരിൽ കേന്ദ്ര ഭരണകൂടത്തെ പിന്തുണയ്ക്കാൻ കഴിയില്ല. മൂന്നു നാലു വർഷങ്ങൾക്കിടെ അഞ്ഞൂറിലേറെ ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് അക്രമിക്കപ്പെട്ടു. സ്റ്റാൻ സ്വാമിയെന്ന പുരോഹിതനെ ജയിലിലിട്ട് കൊന്ന ഭരണകൂടമാണ് മോദിയുടേത്. മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ വ്യാപകമായി ആക്രമിക്കുകയാണ്. സംഘപരിവാർ സംഘടനകൾ നടത്തുന്ന ആക്രമണമാണ് ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
കർഷകരെ ബി.ജെ.പി
രക്ഷിക്കില്ല:വേണുഗോപാൽ
കൊച്ചി: കർഷകരെയും ന്യൂനപക്ഷങ്ങളെയും ബി.ജെ.പി സംരക്ഷിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
കേന്ദ്രത്തിന്റെ കർഷകദ്റോഹ നിയമങ്ങൾക്കെതിരെ ഒരു വർഷം കർഷകർക്ക് പോരാടേണ്ടി വന്നു. 700ലേറെ കർഷകർ ഇക്കാലത്ത് ജീവൻ ബലിനൽകി. ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ബി.ജെ.പി ഭരണത്തിൽ വ്യാപകമായി ക്രിസ്ത്യൻപള്ളികൾ ആക്രമിക്കപ്പെട്ടതായും വേണുഗോപാൽ പറഞ്ഞു.
സഭയ്ക്ക് രാഷ്ട്രീയമില്ല:
ജോസ് കെ.മാണി
കോട്ടയം: കത്തോലിക്ക സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും കർഷകരെ സഹായിക്കണമെന്നതാണ് സഭയുടെയും കേരള കോൺഗ്രസിന്റെയും അഭിപ്രായമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റബർ മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണ്. ഇത് തിരുത്തിയാലേ കർഷകർ രക്ഷപ്പെടുകയുള്ളൂ. റബർ,നാണ്യവിളകൾ അടക്കമുള്ള വിഷയങ്ങൾ നിരവധി തവണ കേരള കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം പിടിക്കാമെന്നത്
ആർ.എസ്.എസ് വ്യാമോഹം:
എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: തുറുപ്പ് ചീട്ടിറക്കി കേരളം പിടിക്കാമെന്നത് ആർ.എസ്.എസിന്റെ വ്യാമോഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
രാജ്യത്തുടനീളം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആർ.എസ്.എസിനോടും ബി.ജെ.പിയോടും സഹകരിക്കാനുള്ള തീരുമാനം ആരുടേതായാലും നല്ലതല്ല.
ലജ്ജാകരം:
എം.വി. ജയരാജൻ
കണ്ണൂർ: കത്തോലിക്ക കോൺഗ്രസ് കർഷക റാലിയിൽ ബി.ജെ.പിയെ അനുകൂലിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം ദൗർഭാഗ്യകരവും കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിനു മുറിവേൽപ്പിക്കുന്നതുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്കു നേതൃത്വം നൽകുന്ന ബി.ജെ.പിയെ ലജ്ജയില്ലാതെ ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |