കൊല്ലം: പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ സുഹൃത്തായ പോരേടം സ്വദേശി പ്രവീണിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചടയമംഗലത്ത് കഴിഞ്ഞ പതിമുന്നാം തീയതിയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടുവർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ഇതിൽ നിന്നും പിന്മാറി. തുടർന്ന് യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. പ്രവീണിന്റെ ശല്യം കൂടിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കി, എന്നാൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സെെബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. പ്രവീണിനെ ചടയമംഗലത്ത് നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. യുവാവിനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |