കൊച്ചി: തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണിൽ പരാതി. പ്രതിഫലം വാങ്ങി വോട്ടുചെയ്യണമെന്ന സന്ദേശമാണ് ബിഷപ്പിന്റെ പ്രസ്‌താവനയിലുള്ളതെന്നും ശക്തമായ നിയമനടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് പരാതിക്കാരൻ. ബിഷപ്പിന്റെ നിയമലംഘന സന്ദേശങ്ങൾ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നതാണെന്ന് സൂചിപ്പിച്ചാണ് നിയമനടപടിയ്‌ക്ക് പരാതിയിൽ ആവശ്യമുയർത്തിയിരിക്കുന്നത്.
കണ്ണൂർ ആലക്കോട് നടന്ന റാലിയിലാണ് റബ്ബറിന് 300 രൂപയായി കേന്ദ്ര സർക്കാർ വിലയുയർത്തിയാൽ ബിജെപിയ്‌ക്ക് ഒരു എംപിയില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന് ആർച്ച് ബിഷപ്പ് പ്രസംഗിച്ചത്. എന്നാൽ പ്രസ്‌താവന വിവാദമായതോടെ ഇടത്, കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായവുമായി രംഗത്തെത്തി. ഇതോടെ ആരോടും അയിത്തമില്ലെന്നും പറഞ്ഞ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായും ജോസഫ് പാപ്ളാനി ആവർത്തിച്ചു. തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്‌താവനയെ തള്ളിക്കളയാതെ താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലും രംഗത്തെത്തിയിരുന്നു. കർഷകരുടെ പ്രശ്‌നത്തിൽ ഇടപെടുകയും അനുഭാവപൂർവം പരിഗണിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയപാർട്ടിയ്‌ക്ക് പരിപൂർണ പിന്തുണ നൽകുമെന്നാണ് താമരശേരി ബിഷപ്പ് വാർത്തയോട് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |