റോഡരികിലും കനാൽ ബണ്ടിലും നട്ട തീറ്റപ്പുല്ല് കരിഞ്ഞുണങ്ങി
നെന്മാറ: തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൊടുംവേനലിൽ റോഡരികിലും കനാൽ ബണ്ടുകളിലും വച്ചുപിടിപ്പിച്ച തീറ്റപ്പുല്ലെല്ലാം ദിവസങ്ങൾക്കകം കരിഞ്ഞുണങ്ങി. അയിലൂർ, നെന്മാറ പഞ്ചായത്തുകളിലാണ് കൊടുംവേനലിൽ തീറ്റപ്പുൽ കൃഷി എന്ന പേരിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്. നട്ടുനനച്ച് പരിപാലിക്കുന്ന പച്ചക്കറി മുതൽ ഫലവൃക്ഷങ്ങൾ വരെ ഉണങ്ങുന്ന മീനമാസത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് റോഡരികിലും കനാൽ ബണ്ടുകളിലും തീറ്റപ്പുൽ കൃഷി ചെയ്യിക്കുന്നത്.
നവംബർ- ഡിസംബർ മാസത്തിലെങ്കിലും നടത്താമായിരുന്ന തീറ്റപ്പുൽ നടീൽ അത്യുഷ്ണമുള്ള മാർച്ചിൽ നടത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. സാമ്പത്തിക വർഷാവസാനം തൊഴിൽ ദിനം പെരുപ്പിച്ച് കാണിക്കാൻ സർക്കാർ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത്.
കടുത്ത ചൂടു മൂലം സൂര്യാഘാതവും നിർജ്ജലീകരണവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉച്ച സമയത്ത് വിശ്രമം നൽകണമെന്ന മാനദണ്ഡം പോലും പാലിക്കുന്നില്ല. ആവർത്തന സ്വഭാവമുള്ള തൊഴിലുകൾക്ക് നിരോധനം ഉണ്ടെന്ന പേരിലാണ് തീറ്റപ്പുൽ കൃഷി. ഇടമഴ പോലും ലഭിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് തീറ്റപ്പുൽ കമ്പ് നടുന്നതിന് വാരമെടുക്കുന്നത്.
ആസൂത്രണമില്ലാത്ത ഇത്തരം തൊഴിലുറപ്പ് പദ്ധതികളിൽ സോഷ്യൽ ഓഡിറ്റ് ഇല്ലാത്തത് ഉദ്യോഗസ്ഥർക്കും സൗകര്യമാകുന്നു. സാധാരണ പദ്ധതി പ്രദേശത്ത് അടങ്കൽ തുകയും തൊഴിൽ ദിനങ്ങളും രേഖപ്പെടുത്തുന്ന ബോർഡ് വയ്ക്കാറുണ്ടെങ്കിലും തീറ്റപ്പുൽ കൃഷി ചെയ്യുന്ന ഇടങ്ങളിൽ അതും ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |