കൊല്ലം : പെരുമൺ- പേഴുതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്‌പാനുകളുടെ നിർമ്മാണത്തിന് പുതിയ ഡിസൈൻ തയ്യാറാക്കുന്നതിനുള്ള ടെണ്ടർ അംഗീകരിക്കാൻ ധാരണയായി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കെ.ആർ.എഫ്.ബി ഡയറക്ടർ, കരാർ കമ്പനി പ്രതിനിധി എന്നിവർ പങ്കെടുത്ത് നടന്ന യോഗത്തിലാണ് ധാരണ. ടെണ്ടറിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് യോഗത്തിന്റെ മിനിട്സ് കിഫ്ബിക്കും കൈമാറി.
പുതിയ ഡിസൈൻ തയ്യാറാക്കാൻ കെ.ആർ.എഫ്.ബി ക്ഷണിച്ച ടെണ്ടറിൽ എൽ ആൻഡ് ടി യെയാണ് യോഗ്യരായി കണ്ട് തിരഞ്ഞെടുത്തിട്ടുള്ളത്. 65 ലക്ഷത്തിന്റെ ഈ ടെണ്ടർ
കിഫ്ബി അംഗീകരിച്ച് രേഖാമൂലം മറുപടി നൽകുന്നതിന് പിന്നാലെ, കെ.ആർ.എഫ്.ബി എൽ ആൻഡ് ടിക്ക് സെലക്ഷൻ നോട്ടീസ് നൽകും. ഏറെ വൈകാതെ എൽ ആൻഡ് ടി പുതിയ രൂപരേഖ തയ്യാറാക്കി നൽകുമെന്നാണ് പ്രതീക്ഷ. നിർമ്മാണത്തിന്റെ മേൽനോട്ടവും എൽ ആൻഡ് ടി വഹിക്കും.
മദ്ധ്യഭാഗത്തെ സ്പാനുകളുടെ ഡിസൈനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. പാലത്തിന് ആകെ പതിനൊന്ന് സ്‌പാനുകളാണുള്ളത്. അതിൽ ഇരുവശങ്ങളിലുമായി 30 മീറ്രർ വീതം നീളമുള്ള എട്ട് സ്പാനുകളുടെ നിർമ്മാണം പൂർത്തിയായി. ഇവയുടെ തുടർച്ചയായി ഇരുവശങ്ങളിലും വരുന്ന 45 മീറ്രർ വീതം നീളമുള്ള രണ്ട് സ്പാനുകളുടെയും നടുവിലുള്ള 70 മീറ്റർ നീളത്തിലുള്ള ഒരു സ്പാനിന്റെയും നിർമ്മാണമാണ് പ്രതിസന്ധിയിലായത്. ഇവയുടെ നിർമ്മാണത്തിനുള്ള പുതിയ ഡിസൈനിന്റെ ടെണ്ടർ മുൻ പൊതുമരാമത്ത് സെക്രട്ടറി അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഫണ്ടിംഗ് ഏജൻസി കിഫ്ബി ആയതിനാലാണ് അവർ തന്നെ ടെണ്ടർ അംഗീകരിക്കട്ടെ എന്ന ധാരണയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |