കണ്ണൂർ: കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൂന്ന് പ്രധാന മതങ്ങൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്തെവിടെയും ഉണ്ടാവില്ലെന്നും രമ്യതയോടെ കഴിയുന്നത് ബി.ജെ.പിക്കും ആർ.എസ്.എസിനും ദഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ എ.കെ.ജി സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന എ.കെ.ജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ബി.ജെ.പി നീക്കം. ന്യൂനപക്ഷങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനും ശ്രമമുണ്ട്. ഇതിന്റെ ഭാഗമായാണ് മുസ്ലിം, ക്രിസ്ത്യൻ സംഘടനകളുമായുള്ള ചർച്ചകൾ. 21 സംസ്ഥാനങ്ങളിൽ 598 കലാപങ്ങൾ നടത്തിയ പട്ടികയുമായാണ് ക്രിസ്ത്യൻ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
റബറിന് വിലകൂടുമെന്ന് പറഞ്ഞ് ബി.ജെ.പിക്ക് പിറകെ പോകുന്നവർ വഞ്ചിക്കപ്പെടും. ആസിയാൻ കരാറിന്റെ ഭാഗമായാണ് റബറിന് വില ഇടിഞ്ഞത്.
ജനങ്ങളുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന വാശിയാണ് പ്രതിപക്ഷത്തിന്. കോൺഗ്രസിലും ലീഗിലുമുള്ള പ്രശ്‌നങ്ങൾ മൂടിവയ്ക്കാനാണ് സഭയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |