ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് പുറത്ത് 2000ത്തോളം ഖലിസ്ഥാൻ അനുകൂലികൾ ഇന്നലെ പ്രതിഷേധിച്ചു. ഞായറാഴ്ചയുണ്ടായ ഖലിസ്ഥാൻ ആക്രമണം ആവർത്തിക്കാതിരിക്കാൻ സെൻട്രൽ ലണ്ടനിലെ ഹൈക്കമ്മിഷൻ കെട്ടിടത്തിന് പുറത്ത് ബ്രിട്ടീഷ് പൊലീസ് ഇന്നലെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ എത്തിയത്.
കെട്ടിടത്തിന് പുറത്ത് വിന്യസിക്കപ്പെട്ട ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഖലിസ്ഥാൻ അനുകൂലികൾ മഷി, വെള്ളക്കുപ്പി തുടങ്ങിയവ വലിച്ചെറിഞ്ഞു. ബാരിക്കേഡുകൾ മറികടക്കാനും ഇവർ ശ്രമിച്ചു. പൊലീസ് വലയത്തിനുള്ളിലായതിനാൽ ഹൈക്കമ്മിഷന്റെ പ്രവർത്തനത്തെ പ്രതിഷേധങ്ങൾ ബാധിച്ചില്ല.
ഹൈക്കമ്മിഷന് പുറത്ത് നിരവധി പൊലീസ് വാഹനങ്ങൾ ഇന്നലെ വിന്യസിച്ചിരുന്നു. ഹൈക്കമ്മിന്റെ പരിസരത്ത് കുതിപ്പുറത്ത് പൊലീസുകാർ പ്രത്യേക പട്രോളിംഗും നടത്തി. വഴിയരികിൽ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു.
ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് നൽകിയിട്ടുള്ള സുരക്ഷ ഇന്നലെ ഇന്ത്യ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ബ്രിട്ടൺ സുരക്ഷ ഏർപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായത്. അക്രമികൾ ഹൈക്കമ്മിഷൻ കെട്ടിടത്തിലെ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞിരുന്നു.
സംഭവത്തിൽ ഇന്ത്യയിലെ ഉന്നത ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ സംഭവം യു.കെയുടെ സുരക്ഷയുടെ വീഴ്ചയാണെന്നും ഭരണകൂടം ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഹൈക്കമ്മിഷൻ പരിസരത്തെ സുരക്ഷയുടെ അഭാവത്തിൽ വിശദീകരണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാൻ അനുകൂലികൾക്കുള്ള മറുപടിയായി തൊട്ടടുത്ത ദിവസം കൂറ്റൻ ഇന്ത്യൻ പതാക കെട്ടിടത്തിൽ ഹൈക്കമ്മിഷൻ ജീവനക്കാർ ഉയർത്തി. ഇത് ഇന്നലെയും കാണാമായിരുന്നു. ആക്രമണത്തിൽ ബ്രിട്ടീഷ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |