തിരുവനന്തപുരം: പൊതുമരാമത്ത് വിഭാഗം ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. ഓഫീസിൽ ജീവനക്കാർ കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ആർക്കിടെക്ടിന്റെ ഓഫീസിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും രേഖകൾ മന്ത്രി പരിശോധിച്ചു. 11മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ മന്ത്രി ക്ഷോഭിച്ചു. പഞ്ചിംഗ് റജിസ്റ്റർ ആവശ്യപ്പെട്ട് 20 മിനിട്ട് കഴിഞ്ഞിട്ടും മന്ത്രിയ്ക്ക് ലഭിച്ചിരുന്നില്ല.
മൂവ്മെന്റ് റജിസ്റ്റർ, കാഷ്വൽ ലീവ്, റജിസ്റ്റർ, ക്യാഷ് ഡിക്ലറേഷൻ, സ്റ്റോക്ക് റജിസ്റ്റർ, പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയാണ് പരിശോധിച്ചത്. ഓഫീസിൽ ആകെ ജീവനക്കാരുടെ എണ്ണം, രേഖാമൂലം അവധിയെടുത്ത ജീവനക്കാരുടെ എണ്ണം, അനധികൃതമായി ലീവെടുത്ത ജീവനക്കാരുടെ എണ്ണം എന്നിവയും പരിശോധിച്ചു. ക്യാഷ് റജിസ്റ്ററിൽ ഒരു എൻട്രി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷിക്കാൻ പൊതുമരാമത്ത് വിഭാഗം വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നേരത്തെ തന്നെ സ്പാർക്കുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണെങ്കിലും ചീഫ് ആർക്കിടെക്ട് ഓഫീസിൽ ഇത് നടപ്പാക്കത്തതിൽ ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
ജീവനക്കാരിൽ ചിലർ പഞ്ച് ചെയ്ത ശേഷം പിന്നീട് പുറത്തേയ്ക്ക് പോകുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാർ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ-ഓഫീസ് ഫയലിംഗ് കൃത്യമായി നടക്കുന്നില്ല. പഞ്ചിംഗ് സമ്പ്രദായം ഉൾപ്പടെ പരിഷ്കരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തെ പല യോഗങ്ങളിലും പറഞ്ഞതാണ്.
ഓഫീസിൽ കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ യോഗങ്ങളിൽ പറഞ്ഞതെങ്കിലും നേരിട്ട് പരിശോധിച്ചപ്പോൾ പലതും കുത്തഴിഞ്ഞ രീതിയിലാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. 'ഓഫീസുകളിൽ കൃത്യസമയത്ത് വരിക, ജോലി ചെയ്യുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |