തിരുവനന്തപുരം: നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ട് 11 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽത്തപ്പി പൊലീസ്. പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പേട്ട പൊലീസിനെ സ്ത്രീയുടെ മകൾ വിവരമറിയിച്ചിട്ടും നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറി പരിശോധന നടത്തുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിയായത്.
പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ കണ്ടെത്താൻപോലും ഇതുവരെ പൊലീസിനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിൽ പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ്.എച്ച് ഒ.മാരെ ഉൾപ്പെടുത്തി നാലു സംഘമായാണ് കേസ് അന്വേഷിക്കുന്നത്. ഷാഡോ പൊലീസും രംഗത്തുണ്ട്. പ്രതിയെന്നു സംശയിച്ച മൂന്നുപേരുടെ രേഖാചിത്രം ഇന്നലെ പൊലീസ് വീട്ടമ്മയെ കാണിച്ചെങ്കിലും ഇവരല്ലെന്ന് വീട്ടമ്മ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെയും സമീപത്തെയും കൂടുതൽ സി.സി ടി വി ദൃശ്യങ്ങൾ ഇന്നലെയും പൊലീസ് ശേഖരിച്ചു.
ദൃശ്യങ്ങളിൽ അക്രമം നടന്നതിനു തൊട്ടുപിന്നാലെ പ്രദേശത്തു കൂടി ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് ഒരാൾ കടന്നുപോകുന്നത് കാണുന്നുണ്ടെങ്കിലും നമ്പർ പ്ലേറ്റോ ഇയാളുടെ മുഖമോ വ്യക്തമല്ല. കഴിഞ്ഞ 13ന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ വീട്ടമ്മ മരുന്ന് വാങ്ങാനായി ഇരുചക്രവാഹനത്തിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്ടിവ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ യുവാവിന്റെ ആക്രമണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെ കമ്മീഷണർ സസ്‌പെന്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |