പാലക്കാട്: ജില്ലയിൽ ദിനംപ്രതി ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാൽ ഉല്പാദനം ഗണ്യമായി കുറയുന്നു. ഇതോടെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് മിൽമ സംഭരിക്കുന്ന പാലിന്റെ അളവും കമ്മിയായി.
പ്രതിദിന പാൽ ഉല്പാദനത്തിൽ 2022 മാർച്ചിലെ അപേക്ഷിച്ച് 22,356 ലിറ്ററിന്റെ കുറവുണ്ട്. കഴിഞ്ഞ മാർച്ചിൽ പ്രതിദിന ശരാശരി ഉല്പാദനം 3,12,914 ലിറ്ററായിരുന്നു. ഈ വർഷം 2,90,558 ലിറ്ററായി.
ഇതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. കനത്ത ചൂടിൽ പച്ചപ്പുല്ലും ആവശ്യത്തിന് കിട്ടാനില്ല. ഇതോടെ തീറ്റ ചെലവ് കൂടി. കാലിത്തീറ്റ വിലയും അടിക്കടി വർദ്ധിക്കുകയാണ് പശുക്കൾക്ക് മെച്ചപ്പെട്ട തീറ്റ നൽകാൻ കഴിയാത്തതും പാലുല്പാദനം കുറയാൻ കാരണമായിട്ടുണ്ട്.
സംഭരണവും താഴോട്ട്
മിൽമ പാലക്കാട് ഡയറിയിലും അട്ടപ്പാടി ചില്ലിംഗ് പ്ലാന്റിലുമായി കഴിഞ്ഞ വർഷം 2.38 ലക്ഷം പാൽ സംഭരിച്ചിരുന്നിടത്ത് ഈ വർഷം ശരാശരി 2.10 ലക്ഷം ലിറ്ററിന്റെ കുറവ് വന്നിട്ടുണ്ട്. പാൽ സംഭരണത്തിൽ കുറവ് വന്നതോടെ മിൽമ ക്ഷീരസംഘങ്ങളിൽ സംഭരണം ക്രമീകരിക്കുന്നതിനായി സ്ഥാപിച്ച മിൽക്ക് ബൾക്ക് കൂളറുകളുടെ (ബി.എം.സി) പ്രവർത്തനവും പ്രതിസന്ധിയിലാണ്. 2000 ലിറ്റർ സംഭരണ ശേഷിയുള്ള ബി.എം.സിയിൽ ഇപ്പോൾ 500 ലിറ്ററിന് താഴെയാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |