ന്യൂഡൽഹി: അവയവദാനത്തിന്റെ മഹത്വം ഓർമ്മിപ്പിച്ചും കൊവിഡ് ജാഗ്രതയ്‌ക്ക് ആഹ്വാനം ചെയ്‌തും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ അനേകം പേർക്ക് പുതുജീവിതത്തിന്റെ സാദ്ധ്യത തുറന്നിടുന്നു. അവയവദാനത്തിന്റെ അവബോധം വർദ്ധിച്ചു. 2013ൽ അവയവദാനം 500ൽ താഴെയായിരുന്നെങ്കിൽ 2022ൽ 15000ന് മുകളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
അവയവദാനം പുണ്യപ്രവൃത്തിയാണ്. അമൃത്സറിലെ അബാബത് കൗർ എന്ന പെൺകുഞ്ഞിന്റെ അകാലവിയോഗവും അവരുടെ കുടുംബം കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായതും അദ്ദേഹം എടുത്തുപറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളെ വിളിച്ച് സംസാരിക്കുകയും ചെയ്‌തു.
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്ക്ക മരണം സംഭവിച്ച ജാർഖണ്ഡ് സ്വദേശിനിയും 63കാരിയുമായ സ്‌നേഹലത ചൗധരിയുടെ ഹൃദയവും വൃക്കയും കരളും ദാനം ചെയ്‌തതും പ്രധാനമന്ത്രി സൂചിപ്പിച്ചു. മകൻ അഭിജിത് ചൗധരിയെ വിളിച്ച് നന്ദി അറിയിച്ചു. അവയവദാനത്തിന് 65 എന്ന ഉയർന്ന പ്രായപരിധിയുണ്ടായിരുന്നത് കേന്ദ്രസർക്കാർ പിൻവലിച്ച കാര്യവും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിന്റെ ആദ്യ വനിത ലോക്കോ പൈലറ്റ് സുരേഖ യാദവ്, ഓസ്‌കാർ പുരസ്‌ക്കാരം നേടിയ ദി എലഫെന്റ് വിസ്‌പറേഴ്സിന്റെ നിർമ്മാതാവ് ഗുനീത് മോംഗ, സംവിധായിക കാർത്തികി ഗോൺസാൽവസ്, സിയാച്ചിനിലെ ആദ്യ കരസേന വനിത ഓഫീസറായ ക്യാപ്റ്രൻ ശിവ ചൗഹാൻ തുടങ്ങിയവരെ എടുത്തുപറഞ്ഞ് സ്ത്രീശാക്തീകരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഏക ഭാരതം, ശ്രേഷ്‌ഠ ഭാരതം എന്ന സങ്കൽപം രാജ്യത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. കാശിയിൽ സംഘടിപ്പിച്ച കാശി - തമിഴ് സംഗമം നൂറ്റാണ്ടുകളുടെ പഴക്കമുളള സംസ്‌കാരങ്ങളുടെ ഒത്തുചേരലായിരുന്നു. സമാനമായി ഏപ്രിൽ 17 മുതൽ 30 വരെ ഗുജറാത്തിൽ സൗരാഷ്ട്ര - തമിഴ് സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ജാഗ്രത പുലർത്തണം
ഉത്സവങ്ങളുടെ സമയമാണ് കടന്നുപോകുന്നത്. നവരാത്രിയും മഹാവീർ ജയന്തിയും രാമനവമിയും റംസാനും ഈസ്റ്ററും വരുന്നു. ചിലയിടങ്ങളിൽ കൊവിഡ് ഉയരുന്ന സാഹചര്യമാണെന്നും മുൻകരുതലെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്തത് 100ആം എപ്പിസോഡ്
മൻ കി ബാത്തിന്റെ 99ആം എപ്പിസോഡാണ് കടന്നുപോകുന്നത്. അത്യന്തം ആകാംക്ഷയോടെ ഏപ്രിൽ 30ന്റെ 100ആം എപ്പിസോഡിനെ ജനം കാത്തിരിക്കുന്നതിൽ സന്തോഷം. ജനങ്ങളുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |