മോസ്കോ: ബെലറൂസിൽ തന്ത്രപരമായ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീക്കം ആണവ നിർവ്യാപന കരാറുകൾ ലംഘിക്കുന്നതല്ലെന്ന് പറഞ്ഞ പുട്ടിൻ, ദശാബ്ദങ്ങളായി യു.എസ് അവരുടെ യൂറോപ്യൻ സഖ്യ രാജ്യങ്ങളിൽ ആണവായുധങ്ങൾ വിന്യസിക്കുന്നതിനോടാണ് താരതമ്യപ്പെടുത്തിയത്. ആണവായുധങ്ങൾ ബെലറൂസിലേക്ക് വിന്യസിക്കുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം അവർക്ക് കൈമാറില്ലെന്നും പുട്ടിൻ വ്യക്തമാക്കി. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയ്ക്ക് പിന്തുണ നൽകുന്ന ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയാണ് ബെലറൂസ്. ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള സൈനികർക്ക് അടുത്താഴ്ച മുതൽ റഷ്യ പരിശീലനം നൽകിത്തുടങ്ങും. ബെലറൂസിൽ റഷ്യൻ ആണവായുധങ്ങൾക്കായുള്ള സംഭരണ കേന്ദ്രത്തിന്റെ നിർമ്മാണം ജൂലായ് 1നകം പൂർത്തിയാകും. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഏതാനും ഇസ്കൻഡർ മിസൈൽ സിസ്റ്റങ്ങൾ റഷ്യ ഇതിനോടകം തന്നെ ബെലറൂസിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ ആയുധങ്ങൾ എന്ന് ബെലറൂസിലെത്തിക്കുമെന്നോ ഏതെല്ലാം ആയുധങ്ങളാണ് വിന്യസിക്കുകയെന്നോ വ്യക്തമല്ല. അതേ സമയം, റഷ്യ യുക്രെയിനിൽ ആണവായുധ പ്രയോഗത്തിന് തയാറെടുക്കുകയാണെന്ന് കരുതുന്നില്ലെന്ന് യു.എസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. റഷ്യക്ക് പുറമേ യുക്രെയിൻ, നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായും ബെലറൂസ് അതിർത്തി പങ്കിടുന്നുണ്ട്. 1990കളുടെ മദ്ധ്യത്തിന് ശേഷം ഇതാദ്യമായാണ് റഷ്യ തങ്ങളുടെ ആണവായുധങ്ങൾ രാജ്യത്തിന് പുറത്തേക്ക് വിന്യസിക്കുന്നത്.
അതേ സമയം, റഷ്യയുടെ നീക്കം ബെലറൂസിന്റെ ആഭ്യന്തര അസ്ഥിരതയിലേക്കുള്ള ചുവടുവയ്പാണെന്നും ഇത് ബെലറൂസിൽ റഷ്യൻ വിരുദ്ധ വികാരം വളർത്തുമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് ഒലെക്സി ഡാനിലൊവ് പറഞ്ഞു. ബെലറൂസിനെ റഷ്യ അവരുടെ ആണവ ബന്ദിയാക്കിയെന്നും ഡാനിലൊവ് കൂട്ടിച്ചേർത്തു. റഷ്യയുടെ നീക്കം അപകടകരവും നിരുത്തരവാദിത്വപരവുമാണെന്ന് നാറ്റോ പ്രതികരിച്ചു. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നാറ്റോ വ്യക്തമാക്കി.
റഷ്യയും ചൈനയും തമ്മിൽ സൈനിക സഖ്യമില്ല : പുട്ടിൻ
റഷ്യയും ചൈനയും ഒരു സൈനിക സഖ്യവും രൂപീകരിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സൈനിക സഹകരണത്തിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും റഷ്യ ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പുട്ടിൻ പറഞ്ഞു.
റഷ്യയ്ക്കും ചൈനയ്ക്കും സൈനിക - സാങ്കേതിക മേഖലയിൽ സഹകരണമുണ്ടെന്നും എന്നാൽ ഒരു സൈനിക സഖ്യം സൃഷ്ടിക്കുകയല്ല അതിലൂടെ അർത്ഥമാക്കുന്നതെന്നും പുട്ടിൻ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയും ജർമ്മനിയും ജപ്പാനും നിർമ്മിച്ച പോലെ ഒരു പുതിയ അച്ചുതണ്ട് സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങളുടെയും നാറ്റോയുടെയും ശ്രമമെന്നും പുട്ടിൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |