തിരുവനന്തപുരം: ആർ.എം.പി നേതാവും വടകര എം.എൽ.എയും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്. 'പയ്യന്നൂർ സഖാക്കൾ" എന്ന പേരിൽ അയച്ച ഭീഷണിക്കത്തിൽ, നിയമ സഭ സംഘർഷവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പരാതി അടുത്ത മാസം 20നകം പിൻവലിച്ചില്ലെങ്കിൽ ഒരു തീരുമാനം തങ്ങൾ നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എം.എൽ.എ ഹോസ്റ്റലിലെ രമയുടെ വിലാസത്തിൽ വന്ന കത്ത് അയച്ചിരിക്കുന്നത് തളിപ്പറമ്പിൽ നിന്നാണ്. ഇത് അവസാനത്തെ താക്കീതാണെന്നും ഭരണം പോയാലും തരക്കേടില്ലെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ രമ ഡി.ജി.പിക്ക് പരാതി നൽകി. നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് പോകേണ്ടിയിരുന്നതിനാൽ രണ്ടു ദിവസമായി രമ തിരുവനന്തപുരത്തുണ്ട്. കൈക്കേറ്റ പരിക്കിന് അവർക്ക് മൂന്നാമതും പ്ലാസ്റ്ററിടേണ്ടി വന്നു.
നേരത്തേ നിയമസഭയിൽ എം.എം. മണി കെ.കെ. രമയെ അധിക്ഷേപിച്ച് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോഴും ഇതേ പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റൽ വിലാസത്തിലേക്ക് രമയ്ക്ക് ഭീഷണിക്കത്ത് വന്നിരുന്നു. അന്നും ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നിയമസഭയിൽ ഈ മാസം 15ന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി രമ നൽകിയ പരാതിയിലും ഒരു തുടർനടപടിയും പൊലീസിൽ നിന്നുണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നു. രമ എം.എൽ.എയായ ശേഷം മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ ഭീഷണിക്കത്ത് വരുന്നത്. നേരത്തേ മകനെ അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് വന്നിരുന്നു. അതിനുപുറമേ ആർ.എം.പി ജനറൽസെക്രട്ടറി എൻ. വേണുവിനെതിരെയും വധഭീഷണിയുമായി കത്ത് വന്നിരുന്നു.
ഭീഷണിക്കത്ത്:
'എടീ രമേ,
നീ വീണ്ടും കളി തുടങ്ങി അല്ലേ. കൈയൊടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കുകയാണല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പ് പറയുക. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. ഒരു മാസത്തെ അവധി നിനക്ക് അവസാനമായി തരുന്നു. അടുത്ത മാസം 20ാം തീയതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പാക്കും. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് നിനക്ക് നല്ല പോലെ അറിയാമല്ലോ! ഭരണം പോയാലും തരക്കേടില്ല. ഞങ്ങളത് ചെയ്തിരിക്കും!!
പയ്യന്നൂർ സഖാക്കൾ, ലാൽ സലാം."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |