ന്യൂഡൽഹി: വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 8.88 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ റവന്യു കമ്മി നികത്തുന്നതിനാണ് വിപണിയിൽനിന്ന് കടമെടുക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിലേക്കായി മൊത്തം 15.43 ലക്ഷം കോടി രൂപ വിപണിയിൽ നിന്നും കടമെടുക്കും. ഇതിൽ 8.88 ലക്ഷം കോടി രൂപ അഥവാ 57.5 ശതമാനവും ആദ്യ പകുതിയിൽ തന്നെ സ്വരൂപിക്കും. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 26 ആഴ്ചകളിലായി, 31,000 -39000 കോടി രൂപ വച്ച് സമാഹരിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. 3, 5, 7,10, 14, 30, 40 വർഷങ്ങളായിട്ടാണ് വായ്പ പൂർത്തിയാവുക.
വരുന്ന സാമ്പത്തിക വർഷത്തിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനക്കമ്മി നടപ്പ് സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 6.4 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറച്ചിരുന്നു. അതിനാൽ ധനക്കമ്മി നികത്താൻ, സെക്യൂരിറ്റികളിൽ നിന്ന് 11.8 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് കണക്കാക്കുന്നു.
3 വർഷത്തെ കാലാവധി പൂർത്തിയാകുന്ന സെക്യുരിറ്റികൾക്ക് 6.31 ശതമാനവും, 5 വർഷത്തെ കാലാവധിക്ക് 11.71 ശതമാനവും, 7 വർഷത്തെ കാലാവധിക്ക് 10.25 ശതമാനവും, 10 വർഷത്തെ കാലാവധിക്ക് 20.50 ശതമാനവും, 14 വർഷത്തെ കാലാവധിക്ക് 17.57 ശതമാനവും, 30 വർഷത്തെ കാലാവധിക്ക് 16.10 ശതമാനവും 40 വർഷത്തെ കാലാവധിക്ക് 17.57 ശതമാനവുമാണ് പലിശ നിരക്ക് നിശ്ചയിച്ചിട്ടുവള്ളതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ സോവറിൻ ഗ്രീൻ ബോണ്ടുകൾ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |