കൂത്തുപറമ്പ്: നഗരസഭയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ റെയ്ഡിനെത്തിയ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം പിടികൂടിയത് ഒരു ലക്ഷത്തിൽപരം നിരോധിത പേപ്പർ കപ്പുകൾ. ഒപ്പം പേപ്പർ വാഴയില, ഗാർബേജ് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ തുടങ്ങിയ മറ്റ് വസ്തുക്കളും ടീം പിടികൂടി. കഴിഞ്ഞ ദിവസം നിരോധിത വസ്തുക്കൾ വിൽപന നടത്തിയതിന് പത്തായിരം രൂപ പിഴ ചുമത്തിയ റോയൽ സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് ഇത്രയും നിരോധിത വസ്തുക്കൾ കണ്ടെടുത്തത്. നിയമലംഘനങ്ങൾ കണ്ടെത്തിയ മെട്രോ ഹോം ഗാലറി, കൊച്ചിൻ സ്റ്റേഷനറി എന്ന സ്ഥാപനങ്ങൾക്കും പിഴ ചുമത്തി നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മെട്രോ ഫസ്റ്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നൽകാനും തൊക്കിലങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് അന്വേഷിച്ച് കുറ്റക്കാർക്ക് നോട്ടീസ് നൽകാനും നഗരസഭയ്ക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി.
ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിൽ പരിശോധന നടത്തിയ രണ്ടാമത്തെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പുതിയതെരുവിലെ ബേക്കറി, ജ്യൂസ് ,വെജിറ്റബിൾസ് കടകൾ, ഹോട്ടൽ എന്നിവിടങ്ങളിൽനിന്നും നിരോധിച്ച ഡിസ്‌പോസിബിൾ കപ്പ്, ഡിസ്‌പോസിബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ പിടികൂടി. നടപടി സ്വീകരിക്കുന്നതിന് അതാത് ഗ്രാമ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ ഓഡിറ്റോറിയങ്ങളിലെ ഹരിത പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനുള്ള പരിശോധനയാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |