ഹൈദരാബാദ് : ഓൺലൈൻ തട്ടിപ്പ് കേസുകൾ രാജ്യത്ത് പ്രതിദിനം വർദ്ധിക്കവേ, എഴുപത് കോടിയോളം ആളുകളുടെ വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയയാളെ സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തികൾക്ക് പുറമേ സ്ഥാപനങ്ങളുടെ വിവരങ്ങളും ഇയാൾ അനധികൃതമായി ചോർത്തി സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വിനയ് ഭരദ്വാജ് എന്ന് പേരുള്ളയാളാണ് അറസ്റ്റിലായത്.
ഇയാൾ കൂടുതലായും വിദ്യാർത്ഥികളുടെ വിവരങ്ങളാണ് കൈക്കലാക്കി സൂക്ഷിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡേറ്റബാങ്കിൽ നിന്നുമാണ് ഇവ മോഷ്ടിച്ചത്. ഇതിന് പുറമേ ജി എസ് ടി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ഡേറ്റകളിൽ നിന്നും മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും, ഇകൊമേഴ്സ് സൈറ്റുകളിൽ നിന്നും വ്യക്തിഗത വിവരങ്ങൾ വിനയ് കരസ്ഥമാക്കിയിരുന്നതായി പൊലീസ് പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർ, പാൻ കാർഡ് ഉടമകൾ, ഡൽഹിയിലെ വൈദ്യുത ഉപഭോക്താക്കൾ, നീറ്റിന് പഠിക്കുന്ന വിദ്യാർത്ഥികൾ, ക്രെഡിറ്റ് കാർഡ്-ഡെബിറ്റ് കാർഡ് ഉടമകൾ, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുടെ വിവരങ്ങളാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചത്. ശേഖരിച്ച വിവരങ്ങൾ ഒരു വെബ്‌സൈറ്റിലൂടെ ഇയാൾ വിൽപ്പന നടത്തുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയിൽ നിന്നും രണ്ട് മൊബൈൽ ഫോണും, രണ്ട് ലാപ്‌ടോപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |