SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.34 AM IST

കേരളത്തിലെ ആദ്യ കയറ്റുമതി നയം രണ്ടുമാസത്തിനുള്ളിൽ

img
എറണാകുളം മാരിയറ്റ് ഹോട്ടലിൽ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ വ്യവസായ മന്ത്രി പി.രാജീവ് സംസാരി​ക്കുന്നു

കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയിൽ നടത്തിയ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്ക് മാത്രമായി നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മാരിയറ്റ് ഹോട്ടലിൽ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പങ്കെടുത്തു. കയറ്റുമതിക്കായി കൊമേഴ്‌സ് മിഷൻ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ ഡിവൈസസ്, ഇലക്ട്രോണിക്‌സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്റ്റോക്ക് യാഡ്, അസംബ്‌ളിംഗ് സെന്ററുകൾ എന്നിവ കേരളത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ രക്ഷാ ഉപകരണ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളാണ് വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നതെന്ന് അഗാപ്പെ എം.ഡി തോമസ് ജോൺ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഇവയിൽ പ്രധാന സ്ഥാപനങ്ങളെ കേരളത്തിൽ എത്തിച്ചാൽ ഇവിടെ നിന്നുള്ള കയറ്റുമതിയും വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാന കമ്പനികളുമായി കൂടിക്കാഴ്ചയ്ക്ക് പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഇലക്ട്രോണിക്‌സ് മേഖലയിലും പ്രധാന ആഗോള കമ്പനികളെയും ഘടക ഉത്പന്നങ്ങളുടെ വിതരണക്കാരെയും കേരളത്തിലേക്ക് എത്തിക്കാൻ പരിപാടി തയ്യാറാക്കും. സിംഗപ്പൂർ മാതൃകയിൽ പ്രധാന ആഗോള കമ്പനികളുടെ സ്റ്റോക്ക്‌യാർഡുകൾ കേരളത്തിൽ ആരംഭിക്കാനായിരിക്കും ശ്രമിക്കുക.

പാദരക്ഷാ കയറ്റുമതിയുമായി ബന്ധപ്പെട്ട ഗുണനിലവാര പരിശോധനയ്ക്ക് സൗകര്യം വേണമെന്ന് ആവശ്യമുയർന്നു. വിമാനത്താവളങ്ങളിലെ ടെർമിനൽ കൈകാര്യച്ചെലവ് കയറ്റുമതിക്കാരുടെ ആവശ്യങ്ങൾ കൂടി കണ്ടു വേണം നിശ്ചയിക്കാനെന്നും കൊച്ചി തുറമുഖത്തെ തൊഴിൽ പ്രശ്‌നങ്ങൾ രമ്യമായി കൈകാര്യം ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചു.

നോർക്ക, വ്യവസായം പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിഷയം അവതരിപ്പിച്ചു.

കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, കെ. എസ്.ഐ.ഡി.സി എംഡി എസ്.ഹരികിഷോർ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മി​ഷണർ വിജീഷ് കുമാർ ഐ.ആർ.എസ്, ജോയിന്റ് ഡി.ജി.എഫ്.ടി. കെ.എം.ഹരിലാൽ, എം.പി.ഇ.ഡി.എ ജോയിന്റ് ഡയറക്ടർ, മാർക്കറ്റിംഗ് പി.അനിൽ കുമാർ, എ.പി.ഇ.ഡി.എ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ എസ്.മനീഷ, എഫ്.ഐ.ഇ.ഒ അസിസ്റ്റന്റ് ഡയറക്ടർ ആൻഡ് ഹെഡ് എം. സി രാജീവ് എന്നി​വർ സംസാരി​ച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ സ്വാഗതം പറഞ്ഞു.

ചന്തിരൂരിൽ പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ്

സമുദ്രോത്പന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയിൽ ഫാക്ടറികളുടെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി ചന്തിരൂരിൽ പുതിയ എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് സിഡ്ബി ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അസംസ്‌കൃത വസ്തു ലഭ്യത ഉറപ്പു വരുത്തുന്നതിനായി അക്വാ കൾച്ചർ രംഗത്തെ സാദ്ധ്യതകളും ഉപയോഗിക്കും. കേന്ദ്ര സർക്കാരിന്റെ ഓപ്പൺ സ്‌കൈ പോളിസി നിലവിലുള്ളതിനാൽ കൂടുതൽ ചരക്കു വിമാന സർവീസുകൾക്ക് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കയറ്റുമതിക്കാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.