തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കാസർകോടിനെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാവ് രജപുത്ര എം. രഞ്ജിത്ത്. ഫേസ്ബുക്ക് പേജിലാണ് രഞ്ജിത്ത് ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണെന്ന് രഞ്ജിത്ത് പറയുന്നു. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത്ത് കുറിച്ചു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കാസർകോടിനെ പറ്റിയുള്ള എം. രഞ്ജിത്തിന്റെ വിവാദപരാമർശം. ഇപ്പോൾ കുറെ സിനിമകൾ എല്ലാം തന്നെ കാസർകോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാൽ ഈ സാധനം വരാൻ എളുപ്പമുണ്ട്. മംഗലാപുരത്ത നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാൻ, ഷൂട്ടിംഗ് ലൊക്കേഷൻ വരെ അങ്ങോട്ടേക്ക് മാറ്റിത്തുടങ്ങി. കാസർകോടിന്റെ കുഴപ്പമല്ല. കാസർകോട്ടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം. ബാംഗ്ലൂര് നിന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇൻഡസ്ട്രിയിൽ നടക്കുന്നു എന്നത് സത്യമാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |