കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ശനിയാഴ്‌ച കൊച്ചി തീരത്ത് നടന്നത്. ഓപ്പറേഷൻ സമുദ്രഗുപ്‌തിൽ പിടികൂടിയ മയക്കുമരുന്നിന്റെ യഥാർത്ഥ വില 25000 കോടി രൂപയാണെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറിയിച്ചു. ലഹരിമരുന്ന് കേസിൽ ലഹരിക്കടത്ത് സംഘത്തലവൻ ഹാജി സലീമിനെയും പ്രതിചേർത്തേക്കുമെന്നാണ് വിവരം.
അഫ്‌ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഹാജി സലിം. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളാണ് ഇയാളുടെ പ്രധാന കച്ചവട മേഖലകൾ. ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബ, പാകിസ്ഥൻ ചാര സംഘടനയായ ഐഎസ്ഐ എന്നിവയുമായി ചേർന്ന് ജമ്മു കാശ്‌മീരിൽ പലയാവർത്തി നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നിൽ ഹാജി സലിമിന്റെ വ്യക്തമായ പങ്കുണ്ടെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം കൊച്ചി തുറമുഖത്ത് എത്തിച്ച ലഹരിമരുന്നിന്റെ പരിശോധന പൂർത്തിയായതോടെയാണ് അന്തിമവില തിട്ടപ്പെടുത്തിയത്. 15000 കോടി രൂപയെന്നായിരുന്നു ആദ്യനിഗമനം. മുന്തിയ ഇനം മെത്താംഫെറ്റാമിൻ ആയതിനാലാണ് വിലയിൽ വലിയ അന്തരമുണ്ടായത്. ഒരു കിലോഗ്രാം വീതം വരുന്ന 2,800 പെട്ടികളിലായിരുന്നു മയക്കുമരുന്ന്. ബോക്സിൽ വെള്ളം കടക്കാത്തവിധം മൂന്ന് പാളികളായി പൊതിഞ്ഞിട്ടുണ്ട്. പെട്ടികൾ പാകിസ്ഥാനിലെ വിവിധ ബസുമതി അരിക്കമ്പനികളുടെ പേരുള്ള 134 ചാക്കുകളിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |