SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.13 PM IST

മോളെ അദ്ധ്യാപിക നിരന്തരം ശപിച്ചു, ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് അധികൃതർ മറച്ചുവച്ചു; ആശുപത്രിയിലെത്തിക്കാൻ പോലും ആരും തയ്യാറായില്ലെന്ന് അസ്‌മിയയുടെ മാതാവ്‌

aasmiya

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിലെ ബീമാപള്ളി സ്വദേശിയായ അസ്മിയ മോളുടെ (17) ദുരൂഹമരണത്തിൽ ഗുരുതര ആരോപണങ്ങളുമായി മാതാവ് റഹ്മത്ത് ബീവി. സ്ഥാപനത്തിലെ അദ്ധ്യാപിക മകളെ നിരന്തരം ശപിച്ചിരുന്നെന്നും ആത്മഹത്യ ചെയ്ത വിവരം പോലും മറച്ചുവച്ചെന്നും റഹ്മത്ത് ബീവി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'എപ്പോഴും ഒരു ടീച്ചർ നീ നന്നാവൂലെടി എന്ന് പറഞ്ഞ് ശപിക്കുന്നെന്ന് മോള് എന്റെയടുത്ത് പറഞ്ഞിരുന്നു, ഇത് ഉസ്താദിന്റെയടുത്ത് ഉമ്മ പറയണമെന്നും ആവശ്യപ്പെട്ടു. ഉസ്താദിന്റെയടുത്ത് പറഞ്ഞപ്പോൾ, നീ എന്തിനാ നിന്റെ ഉമ്മായുടെയടുത്ത് പറയാൻ പോയത്, ഉമ്മയാണോ പരിഗണിക്കണതെന്നൊക്കെ ചോദിച്ചു.

വെള്ളിയാഴ്ച അവൾ എന്നെ വിളിച്ചില്ല. ഞാൻ ഉസ്താദിനെ വിളിച്ചപ്പോൾ അവൾ നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി. ശനിയാഴ്ച അവൾ വിളിച്ചിട്ട് ഭയങ്കര കരച്ചിൽ. ഉമ്മാ നാളെ വന്ന് എന്നെ കൊണ്ടുപോ, എന്നെ ആരുടെയടുത്തും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ഒറ്റയ്‌ക്ക് മുറിയിലാക്കി എന്നൊക്കെ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് വിവരം പറഞ്ഞു, അവിടെ പോയി. മോളെ കാണുന്നില്ല. നിസ്‌കാര ഹാളിൽ ചെന്നാൽ അവൾക്ക് ഭയങ്കര സംസാരമാണെന്നും കണക്കിന് കൊടുത്തിട്ടുണ്ടെന്നും ഉസ്താദ് എന്നോട് പറഞ്ഞു. മാത്രമല്ല നിങ്ങൾ തളർന്നുവീഴരുതെന്നും, അവൾക്ക് സുഖമില്ലെന്നും ഓട്ടോയുണ്ടെങ്കിൽ വിളിച്ചിട്ട് വാ എന്നും അവൻ എന്റെയടുത്ത് പറയുന്നു.

ഞങ്ങൾക്ക് ആശുപത്രി അറിയാമോ, അറിയാവുന്നൊരുത്തൻ വണ്ടിയിൽ കയറേണ്ടേ, കയറിയില്ല. ചോദിച്ച് ചോദിച്ച് പൊന്നുമോളെയുമെടുത്ത് ഞങ്ങൾ പോയി. ഞാൻ വിചാരിച്ചത് അവൾ ബോധം കെട്ട് കിടക്കുകയാണെന്നാണ്. പിന്നീടാണ് അറിയുന്നത് ആത്മഹത്യയാണെന്ന്.

എന്റെ പൊന്നുമോൾ ആത്മഹത്യ ചെയ്യാൻ എന്താ കാരണം? അവൾ അത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് റൂമിൽ കൊണ്ടുപോയി ആക്കിയതെന്തിനാണ്. എനിക്കെന്റെ മോളെ താ,'- റഹ്മത്ത് ബീവി പറഞ്ഞു.

എസ് എസ് എൽ സി പഠനം കഴിഞ്ഞ അസ്‌മിയയെ കഴിഞ്ഞ വർഷമാണ് പ്ളസ്‌വൺ വിദ്യാഭ്യാസത്തിനും മതപഠനത്തിനുമായി ബാലരാമപുരത്തെ സ്ഥാപനത്തിൽ ചേർക്കുന്നത്. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥിനി, ഇനി സ്ഥാപനത്തിൽ പഠിക്കാൻ പോകുന്നില്ലെന്നും അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BALARAMAPURAM, RELIGIOUS INSTITUTION, DEATH, AASMIYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.