തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഒരു മുറിയിലായിരുന്നു ഹോസ്റ്റലിൽ താമസം.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചതും കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇക്കഴിഞ്ഞ 18ാം തീയതിയാണ് സംഭവമുണ്ടായത്. അവസാന വർഷ വിദ്യാർത്ഥികളാണ് ഇരുവരും. മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെയാണ് പൊള്ളലേൽപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഒരേ മുറിയിലാണ് ഇരുവരും താമസിച്ചുവരുന്നത്. തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതാകാമെന്നാണ് നിഗമനം.
എന്നാൽ, പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാത്തതിനാൽ കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം പെൺകുട്ടി നാട്ടിൽ പോയി. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ വിവരം ബന്ധുക്കൾ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും കോളേജ് അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കോളേജ് അധികൃതർക്ക് കൃഷിമന്ത്രി പി പ്രസാദ് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |