സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ കാലികപ്രസക്തിയുള്ള ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ബസ് സ്റ്റാൻഡുകളിലെ പൊതു ടോയ്‌ലറ്റ് ഉപയോഗിക്കാൻ അഞ്ചുരൂപ ഫീസ് നല്‌കണം. എന്നാൽ ബസിൽ യാത്രചെയ്യാൻ ഒരു വിദ്യാർത്ഥി മുടക്കേണ്ടത് കേവലം ഒരുരൂപയാണ്. ബസ് നടത്തിപ്പ് ചെലവ് കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള നിരക്ക് ഇത്രത്തോളം താഴ‌്‌ന്നാൽ ബസ് സർവീസുകൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവുമെന്നാണ് അവരുടെ ചോദ്യം. ഗതാഗതവകുപ്പുമന്ത്രി സ്വകാര്യ ബസുടമകളുടെ ആവശ്യം പുച്ഛിച്ചു തള്ളിയെങ്കിലും അവരുന്നയിച്ച ആവശ്യം അന്യായമാണെന്നു പറയാൻ തലയ്ക്കുവെളിവുള്ള ആരും തയ്യാറാവില്ല. വിദ്യാർത്ഥി കൺസെഷൻ പ്രശ്നത്തിനു പുറമേ വേറെയും ചില ആവശ്യങ്ങൾ ജൂൺ ഏഴിനു തുടങ്ങുന്ന പണിമുടക്കിനാധാരമായി സംഘടന ഉന്നയിച്ചിട്ടുണ്ട്. എന്നാലും വർഷങ്ങളായി പരിഹാരം കാണാതെ ഇപ്പോഴും ശേഷിക്കുന്ന വിദ്യാർത്ഥികളുടെ സൗജന്യ യാത്രാനിരക്ക് തന്നെയാണ് പ്രധാന പ്രശ്നം.
എല്ലാ അക്കാഡമിക് വർഷങ്ങളിലും സജീവമായി ഉയർന്നുവരുന്നതാണ് വിദ്യാർത്ഥികളുടെ കൺസെഷൻ പ്രശ്നം. വർഷങ്ങളായിട്ടും അതിന് തൃപ്തികരമായ പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞവർഷം പ്രശ്നം ഒരു പണിമുടക്കിന്റെ വക്കുവരെ എത്തിയതാണ്. ആ ഘട്ടത്തിൽ സർക്കാർ ഇടപെടുകയും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇപ്പോൾ എട്ടുമാസം കഴിഞ്ഞിരിക്കുന്നു. കമ്മിഷൻ ഇതുവരെ റിപ്പോർട്ട് നല്കിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ കമ്മിഷനോട് ആവശ്യപ്പെടുമെന്നാണ് ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വകാര്യ ബസുടമകൾ പണിമുടക്കു പ്രഖ്യാപിക്കുന്നതുവരെ മന്ത്രിയോ കമ്മിഷനോ അനങ്ങിയില്ല. ബസുടമകളെ മാത്രമല്ല വിദ്യാർത്ഥികളെയും ബാധിക്കുന്ന വിഷയത്തിൽ ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറാൻ ആർക്കാണു കഴിയുക. കുട്ടികളുടെ നിലവിലുള്ള ബസ് നിരക്കിലെ അപര്യാപ്തത മന്ത്രിക്കു മാത്രമല്ല കമ്മിഷനും അറിയാവുന്നതാണ്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയും തെളിവ് ശേഖരിച്ചും ഒരു റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനു സമർപ്പിക്കാൻ ആറുമാസം തന്നെ നീണ്ട കാലയളവാണ്. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും കമ്മിഷൻ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്. ഏല്പിച്ച ചുമതല പൂർത്തിയാക്കാൻ കഴിവില്ലെങ്കിൽ വച്ചൊഴിയുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആലോചിച്ചില്ല.
സമ്മർദ്ദത്തിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ബസുടമകളുടെ ശ്രമം വിലപ്പോവില്ലെന്നാണ് പണിമുടക്കു തീരുമാനത്തെ പരാമർശിച്ച് ഗതാഗതമന്ത്രി പറഞ്ഞത്. ബസുടമകളുടെ പ്രതിനിധികൾ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയാണുണ്ടായത്. ജൂൺ ഏഴിന് ഇനിയും ദിവസങ്ങളുള്ളതിനാൽ വീണ്ടും അനുരഞ്ജന ശ്രമങ്ങൾ ഉണ്ടായിക്കൂടെന്നില്ല. പക്ഷേ വിദ്യാർത്ഥിനിരക്ക് പ്രശ്നം കീറാമുട്ടിയായി തുടർന്നാൽ ഒത്തുതീർപ്പു സാദ്ധ്യത മങ്ങും.
പുതിയ അദ്ധ്യയനവർഷം 220 സാദ്ധ്യായ ദിനങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിന് തുടക്കത്തിലേ ഉണ്ടാകുന്ന ബസ് സമരം തിരിച്ചടിയാകും. വിദ്യാർത്ഥികളെ മാത്രമല്ല പൊതുജനങ്ങളെയും അത് ബാധിക്കും. നിരവധി കാരണങ്ങളാൽ ബസ് സർവീസ് നടത്തിപ്പ് ഇക്കാലത്ത് പലർക്കും ഭാരമായി മാറുകയാണ്. ഇന്ധനം ഉൾപ്പെടെ സർവതിനും വില ഉയരുന്ന സാഹചര്യത്തിൽ കണക്കിലധികം സൗജന്യ നിരക്കുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുതന്നെ. പണിമുടക്കിലേക്കു നയിക്കാതെ ബസുടമകൾ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളിൽ പരമാവധി വിട്ടുവീഴ്ചചെയ്ത് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഒരു രൂപകൊണ്ട് ഇന്നത്തെക്കാലത്ത് എന്തുകിട്ടുമെന്ന് അറിയാത്തവരല്ല ഭരണം നടത്തുന്നത്. ആ നിലയ്ക്ക് ഒരു രൂപ ടിക്കറ്റിൽ ബസിൽ സഞ്ചരിക്കണമെന്നു പറയാൻ ആർക്കാവും?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |