തൃശൂർ:മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കാൻ സ്വാഭാവിക വനവത്കരണം കൂടുതൽ വേഗത്തിൽ വനംവകുപ്പ് നടപ്പാക്കും. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ അനുസരിച്ചുളള വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കുക. അതിന് മുൻപ് യൂക്കാലിപ്റ്റസ്, അക്കേഷ്യ, വാറ്റിൽ തുടങ്ങിയ പ്‌ളാന്റേഷനുകൾ ഘട്ടങ്ങളായി നീക്കും. സ്വാഭാവികമായ പുൽമേടുകളും സൃഷ്ടിക്കും.
2021ലെ സ്വാഭാവിക വന പുനഃസ്ഥാപന നയരേഖയിൽ നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവിക വനവൽക്കരണം വഴിയുള്ള ഇക്കോടൂറിസം പദ്ധതി ഫലപ്രാദമായിരുന്നു. മൂന്നാറിലെ വട്ടവട പഴത്തോട്ടത്തിൽ സഞ്ചാരികൾക്ക് താമസവും പ്രകൃതിപഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയാണിത് സാദ്ധ്യമാക്കിയത്. 50 ഹെക്ടറാണ് പുൽമേടുകളാക്കി മാറ്റിയത്. തേക്കടിയിലും വനവത്കരണം സജീവമാണ്. ജലദൗർലഭ്യം നേരിടാൻ തടയണകളും കുളങ്ങളും നിർമ്മിച്ചും സ്വാഭാവികവനങ്ങൾ സൃഷ്ടിച്ചും മൃഗങ്ങളുടെ കാടിറക്കം കുറെയൊക്കെ തടയുമെന്നാണ് നിരീക്ഷണം.
കേരളത്തിന്റെ ഭൂവിസ്തൃതിയിൽ വനം: 29.86 %
വനവിസ്തൃതി: 11,309.47ചതുരശ്ര കി.മീ.
വനത്തിലെ വിദേശ ഏകവിളത്തോട്ടങ്ങളും തേക്ക് തോട്ടങ്ങളും: 1,17,000 ഹെക്ടർ
സ്വാഭാവിക വനവൽക്കരണം : 27000 ഹെക്ടറിൽ
സ്വാഭാവിക വനവൽക്കരണ കാലം: 20 വർഷം
സംരക്ഷിതവനം: 3441.21ചതുരശ്ര കി.മീ. (സാങ്‌ച്വറികൾ, നാഷണൽ പാർക്കുകൾ, ടൈഗർ റിസർവ്)
നയരേഖയുടെ ലക്ഷ്യങ്ങൾ:
വനങ്ങളിലെ മണ്ണിന് യോജിച്ച മരങ്ങൾ വച്ചുപിടിപ്പിക്കും
കാവുകൾ സംരക്ഷിക്കും
സ്വകാര്യ കണ്ടൽക്കാടുകൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും.
വനത്തിന് പുറത്തെ വൃക്ഷസമ്പത്ത് കൂട്ടി കാർബൺ ആഗിരണം സാദ്ധ്യമാക്കും
മരങ്ങൾ ഇങ്ങനെ:
ചെമ്മൺ പ്രദേശങ്ങളിൽ: ഇരുൾ, കരിമരുത്, മാവ്, പ്‌ളാവ്, ഞാവൽ, കാഞ്ഞിരം, അത്തി, ആൽ.
എക്കൽ തീരങ്ങളിൽ: പൂവരശ്, വാക, തെങ്ങ്, വേലിപ്പരുത്തി, നോനി, കുടംപുളി.
നദീതീരങ്ങളിൽ: മുള, ഈറ്റ, വെട്ടി, പുന്ന, കാര, വെൺതേക്ക്, അത്തി, പൂവം.
സമതലങ്ങളിൽ: അശോകം, ആര്യവേപ്പ്, പതിമുഖം, മന്ദാരം, കണിക്കൊന്ന.
വെള്ളക്കെട്ടിൽ: മണിമരുത്, നീർമരുത്, ഉങ്ങ്, ചോലവേങ്ങ, ഞാവൽ.
ഉയർന്ന സ്ഥലങ്ങളിൽ: കാഞ്ഞിരം, ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, കുന്തിരിക്കം
കേരളത്തിലെ കാടുകൾ :
നിത്യഹരിതവനങ്ങൾ
ഇലപൊഴിയും കാടുകൾ
ചോലക്കാടുകൾ
പുൽമേടുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |