ന്യൂ ഡൽഹി : രാജ്യത്തിന്റെ വികസനത്തിലേക്കുളള കുതിപ്പിൽ ചില അനശ്വര മുഹൂർത്തങ്ങളുണ്ടാകുമെന്നും അത്തരത്തിലൊന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുന്നിലുളള ലക്ഷ്യങ്ങൾ വലുതും കഠിനവുമാണ്. രാജ്യത്തിന്റെ വികസനത്തിനാണ് മുഖ്യപരിഗണന. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.55 ന് ആരംഭിച്ച് 01.30 വരെ 35 മിനിട്ട് നീണ്ട പുതിയ പാർലമെന്റിലെ കന്നി പ്രസംഗത്തിൽ രാജ്യത്തിന്റെ സ്വപ്‌നങ്ങളും ചെങ്കോലിന്റെ വീണ്ടെടുക്കലും മോദി സർക്കാരിന്റെ ഭാവി പരിപാടികളും പുതിയ പാർലമെന്റ് മുന്നോട്ടുവയ്‌ക്കുന്ന പ്രതീക്ഷകളും അടക്കം നരേന്ദ്രമോദി തുറന്നുകാട്ടി. മോദി വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പുതിയ പാർലമെന്റിലെ കന്നി പ്രസംഗം. ജനാധിപത്യത്തിലെ അവിസ്‌മരണീയ ദിനത്തിൽ ഉജ്ജ്വലമായ പ്രസംഗം നടത്തിയ മോദിക്ക് നിറഞ്ഞ കൈയടിയാണ് ക്ഷണിക്കപ്പെട്ട അതിഥികളിൽ നിന്നടക്കം ലഭിച്ചത്.
140 കോടി അഭിമാനം
140 കോടി ജനങ്ങളുടെ അഭിമാനത്തിന്റെയും അഭിലാഷങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൈതൃകം, വാസ്‌തുവിദ്യ, കലാ വൈദഗ്ദ്ധ്യം, സംസ്‌കാരം എന്നിവയ്‌ക്ക് പുറമെ ഭരണഘടനയുടെ ശബ്‌ദവുമുണ്ട്. പുതിയ പാർലമെന്റ് മന്ദിരം കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ആത്മനിർഭർ ഭാരതത്തിലേക്ക് കുതിക്കുന്നതിനിടെയുളള പുതിയ സൂര്യോദയത്തിന്റെ അടയാളമാണത്. രാജ്യത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്രാൻ പുതിയ പാർലമെന്റ് മന്ദിരത്തിന് കഴിയും. ഈ അഭിമാനമുഹൂർത്തംചരിത്രത്തിൽ കൊത്തിവയ്‌ക്കപ്പെടും. പഴയ പാർലമെന്റ് സ്ഥലപരിമിതിയാൽ ബുദ്ധിമുട്ടുകയായിരുന്നു. രണ്ട് ദശകങ്ങളായി ഉയരുന്ന ആവശ്യം യാഥാർത്ഥ്യമായി. പുതിയ മന്ദിരത്തിൽ നിന്ന് വരുന്ന തീരുമാനങ്ങൾ ജനനന്മ ലക്ഷ്യം വച്ചായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ വികസനം ലോകത്തിനും
ഇന്ത്യ വികസിക്കുമ്പോൾ ലോകവും വളരുമെന്ന് മോദി പറഞ്ഞു. ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോൾ ലോകവും മുന്നോട്ട് കുതിക്കും. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ ഉന്നതിക്കൊപ്പം ലോകത്തിന്റെ വളർച്ചയ്‌ക്കും മുതൽക്കൂട്ടാകുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ മാതാവ്
രാജ്യത്തിന് ജനാധിപത്യം പ്രചോദനവും ഭരണഘടന പരിഹാരവുമാണ്. ഇന്ത്യ ജനാധിപത്യ രാജ്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവും കൂടിയാണെന്നും മോദി പറഞ്ഞു. ആഗോള ജനാധിപത്യത്തിന്റെ അടിത്തറയും ജനാധിപത്യഭരണത്തെ സംബന്ധിച്ച രാജ്യത്തിന്റെ ആശയവും സംസ്‌കാരവും മഹാഭാരതം അടക്കം ചൂണ്ടിക്കാട്ടി മോദി പരാമർശിച്ചു. പുതിയ മന്ദിരം ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്നും മോദി പറഞ്ഞു.
60,000 പേരുടെ കഠിനപ്രയത്നം: മോദി
പുതിയ പാർലമെന്റ് മന്ദിരത്തിന് പിന്നിലെ 60,000 തൊഴിലാളികളുടെ കഠിനപ്രയത്നവും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. അവരുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ഡിജിറ്റൽ ഗ്യാലറി പാർലമെന്റിൽ
ഒരുക്കി. ഒൻപത് വർഷത്തെ ഭരണമികവും മോദി പരാമർശിച്ചു. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ജനങ്ങളുടെ വികസനം മാത്രമാണ് ലക്ഷ്യം. പാവപ്പെട്ടവരെ സഹായിക്കുകയെന്ന ആശയമാണ് ഒൻപത് വർഷമായി തുടരുന്നതെന്നും മോദി പറഞ്ഞു.
1. പാവപ്പെട്ടവർക്ക് നാല് കോടി വീടുകൾ നൽകി
2. 11 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു
3. 4 ലക്ഷം കിലോമീറ്റർ റോഡുകൾ
4. അൻപതിനായിരത്തിലധികം ജലസംഭരണികൾ
5. 30,000ൽ അധികം പുതിയ പഞ്ചായത്ത് ഭവൻ
പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മതനേതാക്കൾ
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സർവമത പൂജയിൽ വിവിധ മത നേതാക്കൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, മുസ്ലിം, സിഖ്, ഹിന്ദു വിഭാഗങ്ങളിലെ പുരോഹിതർ പങ്കെടുത്തു. ചടങ്ങിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുഖ്യമന്ത്രിമാർ, മുൻ ലോകസഭ സ്പീക്കർമാർ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സദ്ഗുണങ്ങളുമുള്ള വ്യക്തിയാണെന്ന് അവിനാശി മഠത്തിലെ സ്വാമി കാമാച്ചി ദസർ സ്വാമി പറഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തിന്റെ വളർച്ചയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഹിമാലയ ബുദ്ധിസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ലാമ ചോസ്ഫെൽ സോത്പ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |