ലൈംഗിക പീഡന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി അപർണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന വൈറൽ ചിത്രമടക്കം പങ്കുവച്ചാണ് അപർണ പിന്തുണ അറിയിച്ചത്. ഇൻസ്റ്രാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നമ്മുടെ ചാമ്പ്യൻമാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ചിത്രത്തിനൊപ്പം അപർണ കുറിച്ചു. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഹാഷ്ടാഗും അപർണ സ്റ്റോറിക്കൊപ്പം ചേർത്തിട്ടുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്ന ഇന്നലെ ജന്തർ മന്ദറിൽ സമരം നടത്തിവന്ന വനിതാ ഗുസ്‌തി താരങ്ങളെ ഡൽഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു, . കസ്റ്റഡിയിലെടുത്ത വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകിട്ടോടെ മോചിപ്പിച്ചു. . ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജന്തർ മന്ദറിൽ സംഘർഷം രൂപപ്പെട്ടത്. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റിന് മുന്നിൽ വനിത മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകൾ മറികടന്ന് കുതിച്ച താരങ്ങളെ പൊലീസ് തടഞ്ഞതോടെ തർക്കമായി. പൊലീസ് ബലംപ്രയോഗിച്ച് താരങ്ങളെ കസ്റ്റഡിയിലെടുത്തു. വലിച്ചിഴച്ചു.കൂടുതൽ ബാരിക്കേഡുകൾ നിരത്തി മാധ്യമപ്രവർത്തകരെ മാറ്റിയ ശേഷം സമരപന്തൽ പൊലീസ് പൊളിച്ചു. മുഴുവൻ സാധനങ്ങളും കൊണ്ടുപോയി.ഐക്യദാർഢ്യമർപ്പിച്ചെത്തിയ കർഷകരെയും, വിദ്യാർത്ഥികൾ അടക്കമുളളവരെയും കസ്റ്റഡിയിലെടുത്ത് മാറ്റി. ഡൽഹി പൊലീസിന്റെയും, കേന്ദ്ര സേനയുടെയും വൻസന്നാഹമായിരുന്നു ജന്തർ മന്ദറിൽ. കർഷകരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിച്ച് ഡൽഹിയിലെ അതിർത്തികളിൽ വാഹന പരിശോധന നടന്നു. കർഷകരുടെ വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടെന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |