മുംബയ്: രാജ്യത്തെ ചില ബാങ്കുകൾ റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സ്വകാര്യ മേഖലയിലെ വായ്പാ സ്ഥാപനങ്ങൾക്കായി, മുംബൈയിൽ ആർ.ബി.ഐ സംഘടിപ്പിച്ച ഡയറക്ടേഴ്സ് ഒഫ് ബാങ്ക് കോൺഫറൻസിലാണ് ഗവർണറുടെ പരാമർശം.
റിസർവ് ബാങ്കിന്റെ പരിശോധനകളിൽ സ്ട്രെസ്ഡ് ലോണുകളുടെ യഥാർത്ഥ നില മറച്ചു വയ്ക്കാൻ ചില ബാങ്കുകൾ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതായി ബോധ്യപ്പെട്ടു. ഇതോടൊപ്പം ഭരണതലത്തിലും ചില വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവേണൻസ് വിഷയങ്ങളിൽ ചില ബാങ്കുകളിൽ അന്തരങ്ങളുണ്ട്. ബന്ധപ്പെട്ട ബോർഡുകൾ, മാനേജ്മെന്റ് എന്നിവ ഇത്തരം പ്രശ്നങ്ങൾ വീണ്ടും ഉണ്ടാവാതെ ശ്രദ്ധിക്കണം.
ചില ബാങ്കുകളുടെ ബിസിനസ് തന്ത്രങ്ങളിൽ യഥാസമയം ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന വിഷയത്തിൽ ആർ.ബി.ഐ ഇടപെടാറുണ്ട്. എന്നാൽ ക്രെഡിറ്റ്-ഡെപ്പോസിറ്റ് പോെലയുള്ള മേഖലകളിൽ പരിധിയിൽ കവിഞ്ഞ് അഗ്രസീവായ വളർച്ചയ്ക്കുള്ള ശ്രമം ദൗർബല്യം സൃഷ്ടിക്കപ്പെടാൻ കാരണമാകുമെന്നും ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകി.
പ്രതിരോധശേഷി കൈവരിച്ചു
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തനപരമായ പ്രതിരോധശേഷി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനു ശേഷം കനത്ത സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങൾക്കിടയിലും ഇത് സാധിച്ചു. കൊവിഡ് കൂടാതെ, യൂറോപ്പിൽ തുടരുന്ന യുദ്ധം, പ്രധാന സമ്പദ് വ്യവസ്ഥകളിൽ ബാങ്കിങ് രംഗത്തുണ്ടായ തകർച്ച എന്നിവയ്ക്കിടയെല്ലാം ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ബാങ്കുകളുടെ നേട്ടമാണ്. ബാങ്കുകളുടെ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം എല്ലാവരും പുലർത്തേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കരുത്താർജ്ജിച്ച് ബാങ്കിംഗ് മേഖല
ഇപ്പോൾ രാജ്യത്തെ ബാങ്കിംഗ് സെക്ടർ കരുത്തോടെയാണ് നിലകൊള്ളുന്നത്. 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം ക്യാപിറ്റൽ റ്റു റിസ്ക് അസറ്റ്സ് അനുപാതം (സി.ആർ.എ.ആർ) 16.1% ആണ്. ഗ്രോസ് നോൺ പെർഫോമിങ് അസറ്റ്സ് (എൻ.പി.എ) 4.41%, നെറ്റ് എൻ.പി.എ 1.16%, പ്രൊവിഷൻ കവറേജ് അനുപാതം 73.20%, എന്നിങ്ങനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |