സംഭവം വടകര മുക്കാളി ദേശീയപാതയിൽ
വടകര: മുക്കാളി ദേശീയപാതയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് വൈദികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു വൈദികർക്ക് പരിക്കേറ്റു. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. അബ്രാഹം ഒറ്റപ്ലാക്കൽ (മനോജ്) (38) ആണ് മരിച്ചത്. കാറിൽ യാത്ര ചെയ്തിരുന്ന ഫാ. ജോർജ് കരോട്ട് (47),ഫാ. ജോൺ മുണ്ടോക്കൽ (50),ജോസഫ് പണ്ടാരപ്പറമ്പിൽ (36) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടയം പാലായിൽനിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം.
ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഗ്‌നിരക്ഷാസേനയെത്തി കാർ പൊളിച്ചാണ് ഫാ. മനോജിനെ പുറത്തെടുത്തത്. പരിക്കേറ്റ ഫാ. ജോർജ് കരോട്ടിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഓടിച്ചത് ആരാണെന്ന് വ്യക്തമല്ല.
എടൂർ ഒറ്റപ്ലാക്കൽ പൗലോസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായ ഫാ. അബ്രാഹം ഒറ്റപ്ലാക്കൽ 2011 ഡിസംബർ 27 നാണ് പൗരോഹിത്യം സ്വീകരിച്ചത്. മികച്ച ചിത്രകാരൻ കൂടിയായ അദ്ദേഹം നിരവധി സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഫാ. ജോർജ്, ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |