അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിറുത്തിയിട്ടിരുന്ന കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ് പ്രസിന്റെ കോച്ച് കത്തിച്ചത് കൊൽക്കത്ത സ്വദേശി പ്രസോൺജിത് സിക്ദറാണെന്ന് (40) പൊലീസ് സ്ഥിരീകരിച്ചു. ഉത്തരമേഖല ഐ.ജി നീരജ്കുമാർ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.
ഭിക്ഷാടകനായ ഇയാൾക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്. ഇതിനായി സ്ഥിരം കരുതുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്. ഇന്ധനം ഉൾപ്പെടെ മറ്റെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. അക്കാര്യം അന്വേഷിക്കുന്നുണ്ട്. എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഇതിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. ഭിക്ഷാടനത്തിലൂടെ ഇയാൾക്ക് ഉദ്ദേശിച്ച രീതിയിൽ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നും ഐ.ജി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ രേഖപ്പെടുത്തി. മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യേണ്ടിവന്നതിനാലാണ് അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികാരോഗ്യം സംബന്ധിച്ചും സംശയമുണ്ടായിരുന്നു. നിലവിൽ ഇയാൾ മാത്രമാണ് പ്രതിയെന്നും ഐ.ജി പറഞ്ഞു. എങ്കിലും മറ്റാർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കും.
ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലും ബോഗിയിൽ നിന്ന് കിട്ടിയ കുപ്പിയിലെ വിരലടയാളവും ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചു. എട്ടാമത്തെ ട്രാക്കിൽ നിറുത്തിയിട്ട ട്രെയിനിന്റെ ഷട്ടറും വാതിലും അടച്ചതിനു ശേഷമാണ് പോയതെന്നാണ് ജീവനക്കാർ പറഞ്ഞത്. അതിനാൽ ഇയാൾ എങ്ങനെ ട്രെയിനിൽ കയറിപ്പറ്റിയെന്നും അന്വേഷിക്കുന്നു. അതേസമയം ടോയ്ലെറ്റിന്റെ വിൻഡോ ഗ്ലാസ് തകർത്ത നിലയിലായിരുന്നു.
സമീപത്തെ ബി.പി.സി.എൽ ഗോഡൗൺ ജീവനക്കാരന്റെ മൊഴിയും സി.സി ടിവി ദ്യശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എൻ.ഐ.എയും പ്രതിയെ ചോദ്യം ചെയ്തു.
കൊൽക്കത്തയിലെ
വീട്ടിൽ പരിശോധന
കണ്ണൂർ സിറ്റി പൊലീസ് സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്ത 24 സൗത്ത് പർഗനാസിലെ ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതിയുടെ പശ്ചാത്തലം ഉൾപ്പെടെ അറിയാനാണിത്.
പ്രതി കണ്ണൂരിലെത്തിയത് നടന്ന്
കണ്ണൂർ: കഴിഞ്ഞ രണ്ടുവർഷമായി ഭിക്ഷാടനം നടത്തിയാണ് കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി പ്രസോൺജിത് സിക്ദർ ജീവിക്കുന്നതെന്ന് ഉത്തരമേഖല ഐ.ജി നീരജ്കുമാർ ഗുപ്ത പറഞ്ഞു. കൊൽക്കത്തയിലും മുംബയിലും ഹോട്ടലുകളിൽ ഇയാൾ ജോലി ചെയ്തിരുന്നു. പിന്നീട് പലയിടത്തും കറങ്ങിനടന്ന് ഭിക്ഷയെടുത്താണ് ഇയാൾ ഉപജീവനം കണ്ടെത്തിയിരുന്നത്.
തലശ്ശേരിയിൽ എത്തിയ സമയത്ത് ഭിക്ഷാടനത്തിലൂടെ കാര്യമായ തോതിൽ പണം ലഭിച്ചിരുന്നില്ല. അത് ഇയാളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവിടെനിന്ന് നടന്നാണ് ഇയാൾ കണ്ണൂരിലെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണ് ട്രെയിനിൽ തീ കണ്ടത്. 1.35ന് അഗ്നിരക്ഷാസേനയെത്തി. ഒരു മണിക്കൂർ കൊണ്ട് പൂർണമായി അണച്ചു. ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കിൽനിന്ന് 100 മീറ്റർ അപ്പുറത്താണ് ബി.പി.സി.എല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |