കണ്ണൂർ: ഗൂഗിൽ ലൊക്കേഷൻ അയയ്ക്കുന്നതിലെ പിഴവ് കാരണം വരൻ വിവാഹ മണ്ഡപത്തിൽ എത്തിയത് മണിക്കൂറുകൾ വൈകി. കണ്ണൂർ ഇരിട്ടിയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വരൻ എത്തിയത് കോഴിക്കോട് ജില്ലയിലെ ഒരു ക്ഷേത്രത്തിലും. തിരുവനന്തപുരം സ്വദേശിയായ വരനും ബന്ധുക്കൾക്കും വഴി അത്ര പരിചിതമായിരുന്നില്ല. ഗൂഗിൽ മാപ്പ് ലൊക്കേഷൻ നോക്കിയായിരുന്നു യാത്ര. കണ്ണൂരിലെ ഇരിട്ടിയിലുള്ള ക്ഷേത്രത്തിന് പകരം 60 കിലോ മീറ്റർ ദൂരത്തുള്ള മറ്റൊരു ക്ഷേത്രത്തിലാണ് വരനും കുടുംബവും എത്തിയത്.
വിവാഹം നടക്കേണ്ടിയിരുന്നത്, ഇരിട്ടിയിലുള്ള കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു. രാവിലെ പത്തരയ്ക്കായിരുന്നു മുഹൂർത്തം. വരനും കുടുംബവും ഗൂഗിൾ മാപ്പ് നോക്കി എത്തിയത് കോഴിക്കോട് പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലായിരുന്നു. വരനും കുടുബംവും അവിടെ എത്തി ആരെയും കാണാത്തത് കൊണ്ട് വധുവിന്റെ വീട്ടുകാരെ വിളിച്ചു.
ഇതോടെയാണ് ക്ഷേത്രം മാറിപ്പോയ കാര്യം അറിയുന്നത്. തുടർന്ന് ഇവർ എത്തിപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ടവർ, പേടിക്കേണ്ട കാര്യമില്ലെന്നും മുഹൂർത്തം കഴിഞ്ഞാലും താലികെട്ടുന്നതിന് തടസമില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. പിന്നീട് അറുപത് കിലോ മീറ്റർ സഞ്ചരിച്ച് ഇരിട്ടി കീഴൂരിലുള്ള ക്ഷേത്രത്തിൽ എത്തി ഉച്ചയ്ക്ക് ശേഷം താലികെട്ട് നടത്തുകയാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |