കോട്ടയം: സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് പൊതികെട്ടാൻ പെടാപ്പാടു പെടുകയാണ് മാതാപിതാക്കൾ. മീനും കോഴിയ്ക്കും പച്ചക്കറിക്കും പൊടുന്നനെ വിലകുതിച്ചു. കുടുംബ ബഡ്ജറ്റ് ആകെ താളംതെറ്റി.
ഉച്ചഭക്ഷണപ്പൊതിക്കൊപ്പം തോരനും മെഴുക്കുപുരട്ടിയും അവിയലുമൊക്കെ സ്ഥാനം പിടിക്കുമ്പോഴാണ് അപ്രതീക്ഷിത വിലക്കയറ്റം. കാലത്ത് ഇഡ്ഡലിക്കൊപ്പം സാമ്പാർ ഒഴിവാക്കി ചമ്മന്തി മാത്രമാക്കി ചിലർ. പച്ചക്കറിക്ക് വില കൂടുമ്പോൾ സാധാരണ കോഴി വില കുറയാറുണ്ട്. എന്നാൽ ഇക്കുറി രണ്ടിനും ഒരുപോലെ വിലയായി.
കാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, പാവയ്ക്ക തുടങ്ങി എല്ലാത്തിനും വിലകയറി. പയറിനാവട്ടെ 60ന് മുകളിലാണ്. നൂറിന് മുകളിലെത്തിയ ബീൻസ് ഇടയ്‌ക്കൊന്ന് താന്നെങ്കിലും ഇപ്പോഴും കീശകീറുന്ന അവസ്ഥയിലാണ്. മുളകിന് 60 രൂപയും ഉള്ളിക്ക് 80 രൂപയുമാണ് വില.
കാരറ്റ് 70
പയർ 60
ബീറ്റ് റൂട്ട് 50
കാബേജ് 35 40
പച്ചമുളക് 60
കോഴി മാനത്ത്
കുറയുമെന്ന് പ്രതീക്ഷിച്ച കോഴിവിലയാണ് ആഴ്ചകളായി 155 രൂപയ്ക്ക് മുകളിലാണ്. അവധിക്ക് ശേഷം കോഴിവില കുറയാറാണ് പതിവെങ്കിലും ഇക്കുറി പ്രതീക്ഷ തെറ്റി. ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റ വില കൂടിയതുമാണ് വില കൂടാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് കോഴിത്തീറ്റ വരുന്നത്. കോഴിത്തീറ്റ വില കൂടിയതോടെ പ്രാദേശിക ഫാമുകളിലും ഉത്പാദനം കുറഞ്ഞു. ഒരു വർഷത്തിനുള്ളിൽ തീറ്റയ്ക്ക് 400 രൂപയാണ് വർദ്ധിച്ചത്.
വിലക്കയറ്റത്തിന് കാരണം
തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞു
കോഴിത്തീറ്റ വില വർദ്ധനമൂലം ഉത്പാദനം കുറച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |