ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ വാർത്താ അവതാരകയായിരുന്ന ഗീതാഞ്ജലി അയ്യർ ( 71 ) അന്തരിച്ചു. ഇംഗ്ലീഷ് വാർത്താ അവതാരക എന്ന നിലയിൽ 1971ൽ ദൂരദർശന്റെ ഭാഗമായ ഗീതാഞ്ജലി മൂന്ന് പതിറ്റാണ്ട് കാലം അവിടെ പ്രവർത്തിച്ചു. ആകാശവാണിയിലെ വാർത്താ വായനയിലൂടെയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം.
മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം നാലു തവണ സ്വന്തമാക്കി. കൊൽക്കത്ത ലൊറെറ്റോ കോളേജിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും നേടി. ആറാം വയസിലാണ് വാർത്താ അവതാരകയാകണമെന്ന മോഹം തോന്നിയതെന്ന് ഗീതാഞ്ജലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
1989ൽ മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡും നേടി. നിരവധി ഷോകളിൽ അവതാരകയായി എത്തി. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. മാദ്ധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ശേഖർ, റുസ്തം എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |