മൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിൽ നടത്തിയ സർവേയിൽ പുതുതായി 128 വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. കഴിഞ്ഞ വർഷം ഇത് 125 ആയിരുന്നു. 2020ൽ 155 എണ്ണത്തെ കണ്ടെത്തിയതാണ് ഇതുവരെയുള്ള റെക്കാഡ്.
ഏപ്രിലിൽ 24 മുതൽ 29 വരെ നടന്ന സർവേയിൽ ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യ ജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. മൂന്നാർ വന്യജീവി സങ്കേതത്തിലാകെ 896 വരയാടുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇരവികുളത്ത് മാത്രം 803 വരയാടുകളെ കണ്ടെത്തിയതായി പാർക്കിന്റെ ചുമതലയുള്ള അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറമ്പിൽ പറഞ്ഞു. ഇതിൽ 15 ശതമാനത്തിലധികം കുഞ്ഞുങ്ങളാണ്.
ഏറ്റവും കൂടുതൽ വരയാടുകളെ കണ്ടെത്തിയത് ഇരവികുളം ദേശീയോദ്യാനത്തിലെ പെരുമാൾമല, വേമ്പൻതണ്ണി, നായ്‌ക്കൊല്ലി എ, ആനമുടി എ ബ്ലോക്കുകളിലാണ്. അതേ സമയം നിർദിഷ്ട കുറിഞ്ഞിമല ഉദ്യാനത്തിലെ കടവരി ബ്ലോക്കിൽ ഇത്തവണയും വരയാടുകളെ കണ്ടെത്താനായില്ല. 2019 മുതൽ ഇവിടെ സർവേ നടത്തുന്നുണ്ടെങ്കിലും ഇതുവരെ വരയാടുകളെ കണ്ടെത്താനായിട്ടില്ല. വരും വർഷങ്ങളിൽ ഈ മേഖലയെ കണക്കെടുപ്പിൽ നിന്ന് ഒഴിവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |