തിരുവനന്തപുരം: ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തിയ റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമിതിയുടെ ശുപാർശ പ്രകാരം 2570 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ശബരിമല അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്ന് വരികയാണ്. വിമാനത്താവള നടത്തിപ്പിന് കമ്പനി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേത് പോലെ സിയാൽ മാതൃകയിലുള്ള കമ്പനിയാകും രൂപീകരിക്കുക. എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് അനുമതി നൽകി. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടത്തുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പഠനം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നല്ല രീതിയിലുള്ള ആനുകൂല്യങ്ങളാണ് നൽകി വരുന്നത്. പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ആ ഘട്ടത്തിൽ പരിഹാരം കാണാവുന്നതാണ്.'-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |