
തിരുവനന്തപുരം: വ്യത്യസ്തതകളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോഴല്ല മറിച്ച് അവ ആവിഷ്കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഡോക്യുമെന്ററികൾക്കായുള്ളതാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ. ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം.
ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിലെ കർഷക പ്രക്ഷോഭവും പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരവും ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷയും മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നിലനിറുത്തുന്ന ജാതിവിവേചനം തുടങ്ങിയ ലോകമെമ്പാടുമുള്ള സമകാലിക പ്രശ്നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരിലെത്തിക്കാൻ ഈ മേളയ്ക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, ആരോഗ്യം വിദ്യാഭ്യാസം മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിന് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് മുഖ്യമന്ത്രി നൽകി. കഥ കഥേതര വിഭാങ്ങൾക്കുള്ള പുരസ്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,
സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് അവാർഡ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു.
ഹ്രസ്വചലച്ചിത്രമേള സമാപിച്ചു ( ഡെക്ക് )
'ലാൻഡ് ഓഫ് മൈ ഡ്രീംസ്
മികച്ച ലോങ് ഡോക്യുമെന്ററി
തിരുവനന്തപുരം:ഹ്രസ്വ ചലച്ചിത്ര മേളയിൽ മികച്ച ലോംഗ് ഡോക്യുമെന്ററിയായി നൗഷീൻ ഖാൻ സംവിധാനം ചെയ്ത 'ലാൻഡ് ഓഫ് മൈ ഡ്രീംസ്' തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. .
രണ്ടാമത്തെ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള അവാർഡിന് പ്രതീക് ശേഖർ സംവിധാനം ചെയ്ത 'ചർദ്ദി കാല, ആൻ ഓഡ് ടു റെസിലിയൻസ്' അർഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകി.
ഈ വിഭാഗത്തിൽ ദിവ്യ ഖർനാരെ സംവിധാനം ചെയ്ത '15 സെക്കൻഡ്സ് എ ലൈഫ് ടൈം' പ്രത്യേക പരാമർശം നേടി.
മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ഗുർലീൻ ഗ്രേവാൾ സംവിധാനം ചെയ്ത 'സംവേർ നിയർ ആൻഡ് ഫാർ' തിരഞ്ഞെടുക്കപ്പെട്ടു.( ഒരു ലക്ഷം രൂപ ).
രണ്ടാമത്തെ ഷോർട്ട് ഡോക്യുമെന്ററി സിദ്ധാന്ത് സറിന്റെ 'മം' ആണ് ( 50,000 രൂപ ).
ഈ വിഭാഗത്തിൽ വിഷ്ണുരാജ് പിയുടെ 'ദി സോയിൽ', ലൂർദ്സ് എം സുപ്രിയയുടെ 'വാട്ട് ഡു ഐ ടു ആഫ്റ്റർ യു' എന്നിവ പ്രത്യേക പരാമർശം നേടി.
മികച്ച ഷോർട്ട് ഫിക്ഷൻ ഗൗരവ് പുരി സംവിധാനം ചെയ്ത 'എ ഫ്ളവർ ഇൻ എ ഫോഗ് ലൈറ്റ്'. (രണ്ട് ലക്ഷം രൂപ ).
രണ്ടാമത്തെ മികച്ച ചിത്രം താരിഖ് അഹമ്മദ് സംവിധാനം ചെയ്ത 'വെൻ ഐ ലുക്ക് അറ്റ് ദി ഹൊറൈസൺ' (ഒരു ലക്ഷം രൂപ ).
കേരളത്തിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ മത്സരിച്ച കാമ്പസ് ഫിലിം വിഭാഗത്തിലെ മികച്ച ചിത്രം അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്ത 1 സാമുവേൽ 17 ( 50,000 രൂപ ).
കനു ബേൽ, തിലോത്തമ ഷോം, ഷേർലി എബ്രഹാം, സർവ്നിക് കൗർ, ഡോൺ പാലത്തറ, ഷോനക് സെൻ എന്നിവരുൾപ്പെടുന്ന ജൂറിയാണ് ജേതാക്കളെ നിശ്ചയിച്ചത്.
ഡോക്യുമെന്ററിയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ദീപ ധൻരാജിന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |