കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്ന് മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.
തീയതി മാറ്റി വയ്‌ക്കണമെന്ന് സിപിഎം
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഓണം, ഗുരുദേവ ജയന്തി, പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് പള്ളി എട്ടുനോമ്പ് ദിനാചരണം തുടങ്ങിയവ പ്രചാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തിന് പകരം ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം തികയും മുൻപ് തീയതി പ്രഖ്യാപിച്ചത് അസാധാരണ നീക്കമാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന അഭിപ്രായമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ജെയ്‌ക്കിന് സാദ്ധ്യത
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം ജെയ്ക്ക് സി തോമസിന് സാദ്ധ്യതയേറി. ജില്ലാ കമ്മിറ്റി തയ്യാറാക്കിയ മൂന്നുപേരുടെ സാദ്ധ്യതാ പട്ടികയിൽ ജെയ്ക്കിനാണ് മുൻഗണന. റജി സഖറിയ, കെ.എം രാധാകൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക വിലയിരുത്തി ധാരണയിലെത്തും. നാളെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
ചാണ്ടി ഉമ്മൻ 16ന് നാമനിർദ്ദേശപത്രിക നൽകും
യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണം അതിവേഗം പിന്നിടുകയാണ്.
ഇന്നലെ എ.കെ. ആന്റണിയെ ചാണ്ടി ഉമ്മൻ സന്ദർശിച്ചു. ആന്റണിയുടെ വഴുതക്കാട്ടെ വസതിയിൽ ഉച്ചയ്ക്ക് 12ഓടെ എത്തിയ ചാണ്ടി ഉമ്മനെ അദ്ദേഹം കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് അനുഗ്രഹിച്ചയച്ചത്. ഷാളും അണിയിച്ചു. ഈ മാസം 16ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനാണ് ആലോചന.
വികാരഭരിതമായിരുന്നു കൂടിക്കാഴ്ച. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. ആന്റണിയുടെ പത്നി എലിസബത്ത് ആന്റണിയും മകൻ അജിത്ത് ആന്റണിയും വീട്ടിലുണ്ടായിരുന്നു. 25 മിനിറ്റോളം ആന്റണിക്കൊപ്പം ചെലവഴിച്ച ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലേക്ക് പ്രചരണത്തിനായി വരാൻ അഭ്യർത്ഥിച്ചു. 'കൂടെക്കാണും' എന്ന് ആന്റണി മറുപടി നൽകി. "നന്നായി ജയിച്ചുവരും. പരമാവധി വീടുകളിൽ കയറണം"- ആന്റണി ചാണ്ടിയോട് പറഞ്ഞു.
ഇല്ലാത്ത കാര്യം പറഞ്ഞ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് എ.കെ. ആന്റണി പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ശരിയോ തെറ്റോ എന്ന് പുതുപ്പള്ളിക്കാർ ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയെയും ചാണ്ടി ഉമ്മൻ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |