SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.57 AM IST

ഇന്ത്യയെന്ന പേര് നൽകിയത് ബ്രിട്ടീഷുകാരല്ല; രാജ്യത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ അറിയേണ്ട ചില സുപ്രധാന കാര്യങ്ങൾ

india-

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റൽ വിവാദം ചൂട് പിടിച്ചത്. രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം എന്ന് മാറ്റുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഈ മാസം 18 മുതൽ അഞ്ചു ദിവസത്തേക്ക് പാർലമെന്റ് സമ്മേളനം വിളിച്ചത് പേരുമാറ്റുന്നതിന് വേണ്ടിയാണെന്ന സംശയം ഇതോടെ ശക്തമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽ വേ തുടങ്ങിയവയ്ക്ക് പകരം ഭാരതീയ റിസർവ് ബാങ്ക്, ഭാരതീയ റെയിൽവേ എന്നീ പേരുകൾ ഉപയോഗിക്കുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും പരാമർശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്.

bharat-

ഭരണഘടനയിൽ രണ്ട് നാമം

ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് നൽകണമെന്ന വാദത്തിന് ഭരണഘടനാ രൂപീകരണത്തോളം പഴക്കമുണ്ട്. രാജ്യാന്തരതലത്തിൽ അംഗീകാരം ലഭിച്ചുകഴിഞ്ഞ പേര് മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു സമിതി ചെയർമാൻ ബി.ആർ. അംബേദ്കർ അടക്കമുള്ളവർ. മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ട പശ്ചാത്തലത്തിൽ ഒരു മതത്തോട് ആഭിമുഖ്യമുള്ള പേര് സ്വീകരിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്ന വാദവും ഉയർന്നു.

എന്നാൽ,രാജ്യത്തിന്റെ മഹത്തായ ചരിത്രവും പാരമ്പര്യവും സൂചിപ്പിക്കുന്ന ഭാരതം വേണമെന്നായിരുന്നു ഹർ ഗോവിന്ദ് പന്തിന്റെയും കമലാപതി ത്രിപാഠിയുടെയും വാദം. ഇതേ തുടർന്നാണ് 'ഭാരതം എന്ന ഇന്ത്യ' എന്ന പേര് ഭരണഘടനയുടെ കരടിൽ സ്ഥാനം പിടിച്ചത്. 1949 സെപ്റ്റംബർ 18-ന് അംഗീകരിച്ച കരടിൽ ഭാരതം എന്നറിയപ്പെട്ട ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും എന്ന വാചകം ഒന്നാം ഷെഡ്യൂളിൽ ചേർക്കുകയായിരുന്നു.

'ഭാരതം' എന്ന പേര് വന്നത്

ഭാരതം എന്നത് സംസ്കൃത പാദമാണ്. ഭരത ചക്രവർത്തിയുടെ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ ഭാരതവർഷ എന്ന് വിളിച്ചതെന്നാണ് വിശ്വാസം. സമുദ്രത്തിന് വടക്കും മഞ്ഞുമലകൾക്ക് തെക്കും സ്ഥിതി ചെയ്യുന്ന രാജ്യത്തെ (വർഷം) ഭാരതം എന്ന് വിളിക്കുന്നു; ഭരതന്റെ സന്തതികൾ അവിടെ വസിക്കുന്നുവെന്നാണ് വിഷ്ണുപുരാണത്തിൽ പറയുന്നത്.

bharat-king

ഗ്രീക്കുകാർ സമ്മാനിച്ച `ഇന്ത്യ'

ഇപ്പോൾ പാകിസ്ഥാനിലൂടെ ഒഴുകുന്ന സിന്ധു നദിയെ ഗ്രീക്ക് ചരിത്രകാരൻമാർ രേഖപ്പെടുത്തിയത് 'ഇൻഡസ്' നദിയെന്നാണ്. ആ നദീപ്രദേശം എന്ന നിലയിലാണ് ഇന്ത്യയെന്ന പേര് റോമൻ ഭാഷയിൽ വന്നത്. ബ്രിട്ടൺ അടക്കം യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയെക്കുറിച്ച് അറിഞ്ഞതും ഗ്രീക്ക് രേഖകളിൽ നിന്നാണ്. അങ്ങനെ ആ പേര് ചാർത്തിക്കിട്ടുകയായിരുന്നു.

പേര് മാറ്റത്തിന് ഭരണഘടനാ ഭേദഗതി അനിവാര്യം

1. ഭരണഘടനയുടെ ആർട്ടിക്കിൾ-ഒന്നിൽ പറയുന്നത് 'ഭാരതം എന്നറിയപ്പെടുന്ന ഇന്ത്യ എന്നാണ്. രാജ്യാന്തരതലത്തിൽ ഒരു പേരിനേ അംഗീകാരം ലഭിക്കൂ

2. ആർട്ടിക്കിൾ ഒന്ന് ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ശേഷം രാഷ്‌ട്രപതി അംഗീകരിച്ചാൽ പേരു മാറ്റം പ്രാബല്യത്തിലാവും

3. പഴയ പേര് പരാമർശിക്കുന്നിടത്തെല്ലാം പുതിയ പേര് ചേർത്ത് പുതിയ ഭരണഘടനാ പകർപ്പുകൾ ഇറക്കേണ്ടി വരും. പാസ്‌പോർട്ടടക്കം അന്താരാഷ്‌ട്ര തലത്തിൽ പേര് പരാമർശിക്കേണ്ട രേഖകളിലെല്ലാം പുതിയ പേര് വരുത്തണം.

india-

വിവാദത്തിലെ പ്രതികരണങ്ങൾ

രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇംഗ്ളീഷുകാരാണ് ഇന്ത്യയെന്നു വിളിച്ചത്. സംസാരത്തിലും എഴുത്തിലും ഭാരതമെന്ന പേര് തിരിച്ചു കൊണ്ടുവരണമെന്നാണ് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്ത് പറഞ്ഞത്.

രാജ്യത്തിന്റെ പേര് മാറ്റുന്നത് ചെറുതായി കാണേണ്ടതല്ലെന്നാണ് ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടത്. ഭരണഘടനയുടെ ആമുഖം മുതൽ തിരുത്തൽ വേണ്ടി വരും. ഭരണഘടന തന്നെ പറയുന്നത് ഇന്ത്യ അഥവാ ഭാരത് എന്നു തന്നെ വേണമെന്നാണ്. ബി.ജെ.പിയുടേത് സങ്കുചിത തീരുമാനമാണ്. ഇതുകൊണ്ട് രാജ്യത്തെ പട്ടിണിയും അഴിമതിയും മാറുമയെന്നും അദ്ദേഹം ചോദിച്ചു.

ഭാരതത്തിന്റെ രാഷ്ട്രപതിയെന്ന പേരിലുള്ള കത്ത് സംസ്ഥാനങ്ങളെ അപമാനിക്കലാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ വാദം. രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കും അവകാശമില്ലെന്നും രാഷ്ട്രപതിയെ "ഭാരതത്തിന്റെ പ്രസിഡന്റ്" എന്ന് പരാമർശിച്ചത് ചർച്ച ചെയ്യുമെന്നും എൻ സി പി നേതാവ് ശരദ് പവാറും അറിയിച്ചു.

അതേസമയം, രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHARAT, INDIAS, INDIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360