ന്യൂഡൽഹി: രാജ്യത്ത് ഡിസൽ വാഹനങ്ങളുടെ വില വൻതോതിൽ വർദ്ധിക്കും. ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്ടി വർദ്ധനവ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയതോടെയാണിത്. അതോടൊപ്പം, കാർ നിർമ്മാതാക്കൾക്ക് ഒരു മുന്നറിയിപ്പും ഗഡ്‌കരി നൽകി. നികുതി വർദ്ധിപ്പിച്ചു കഴിഞ്ഞാൽ ഡീസൽ വാഹനങ്ങളുടെ വിൽപ്പന പ്രയാസമായിരിക്കുമെന്നും, അതുകൊണ്ട് ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഗഡ്‌കരി പ്രതികരിച്ചു.
''ഡീസൽ വാഹനങ്ങളോട് ഗുഡ് ബൈ പറയൂ, ഞങ്ങൾ ഇനിയും ടാക്‌സ് ഉയർത്തും. അത് നിങ്ങൾക്ക് പ്രയാസമുണ്ടാക്കും''. ഡൽഹിയിൽ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ 63ാമത് വാർഷിക യോഗത്തിലാണ് ഗഡ്‌കരിയുടെ പ്രസ്‌താവന. ഡീസൽ വാഹനങ്ങളുടെയും, ജനറേറ്ററുകളുടെയും ജിഎസ്ടി 10 ശതമാനമായി വർദ്ധിപ്പിക്കണമെന്ന പ്രൊപ്പോസലും ഗഡ്‌കരി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന് കൈമാറി.
അപകടം നിറഞ്ഞ ഇന്ധനം എന്നാണ് നിതിൻ ഗഡ്‌കരി ഡീസലിനെ വിശേഷിപ്പിച്ചത്. ഡീസലിന്റെ വർദ്ധിച്ചു നിൽക്കുന്ന ഉപയോഗം ഇന്ധന ഇറക്കുമതിക്ക് ഇന്ത്യയെ നിർബന്ധിതമാക്കുകയാണ്. അതുകൊണ്ടു തന്നെ മോട്ടോർ വാഹന നിർമ്മാതാക്കൾ പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനങ്ങളായ എഥനോൾ, ഹൈഡ്രജൻ എന്നിവയിലധിഷ്‌ഠിതമായ വാഹനനിർമ്മാണത്തിൽ ഏർപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്‌ട്രിക്ക് വാനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഗഡ്‌കരി ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |