സോളാർ പീഡനക്കേസിന്റെ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടി എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതുസമൂഹം കൂടുതൽ തിരിച്ചറിയുന്ന ദിവസങ്ങളാണിതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് സഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം ഉൾപ്പെടെ അവതരിപ്പിച്ച സാഹചര്യത്തിലാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതികരണം. ഈ സമയത്ത് മറന്നുകൂടാത്ത ഒരു പേരുണ്ടെന്നും അത് വി എസ് അച്ചുതാനന്ദന്റെയാണെന്നും രാഹുൽ പറഞ്ഞു.
അച്ചുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവർ എതിർ ചേരിയിൽ എന്നല്ല സ്വന്തം ചേരിയിൽ പോലും കുറവാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അച്ചുതാനന്ദന്റെ 'ഹൊറിബിൾ ടംഗിന്റെ' പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാർ വിവാദകാലമായിരുന്നു. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള അച്ചുതാനന്ദന്റെ പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സി പി എം വ്യാജ ഐഡികൾ പോലും ഉപയോഗിക്കില്ലെന്നും രാഹുൽ ആരോപിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സോളാർ കേസിന്റെ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതുസമൂഹം കൂടുതൽ തിരിച്ചറിയുന്ന ദിവസങ്ങളാണിത്. ഈ സമയത്ത് ഒരു കാരണവശാലും നമ്മൾ മറന്ന് പോകരുതാത്ത ഒരു പേരുണ്ട് വി എസ് അച്ചുതാനന്ദൻ .
വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോർമുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിർക്കുന്ന വ്യക്തിയെ 'ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തിഹത്യ ചെയ്യുക' എന്നത് അവരുടെ ശീലവും ശൈലിയുമാണ്.
ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വി എസ് അച്ചുതാനന്ദൻ. അച്ചുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവർ എതിർ ചേരിയിൽ എന്നല്ല സ്വന്തം ചേരിയിൽ പോലും കുറവാണ്.
അച്ചുതാനന്ദന്റെ 'ഹൊറിബിൾ ടങ്ങിന്റെ' പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാർ വിവാദകാലമായിരുന്നു. ഇന്ന് സൈബർ വെട്ടുക്കിളികളായ പോരാളിമാരുടെ തലതൊട്ടപ്പനായിരുന്നു അച്ചുതാനന്ദൻ. നിയമസഭയ്ക്കകത്ത് സ്പീക്കർക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്നു. അച്ചുതാനന്ദന്റെ ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സി പി എം വ്യാജ ഐഡികൾ പോലും ഉപയോഗിക്കില്ല.
ഒരാളുടെ രക്തം കുടിക്കാൻ നീട്ടിയും കുറുക്കിയും പിന്നെ വലിച്ച് നീട്ടിയും വ്യംഗ്യം കലർന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയിൽ ആംഗ്യങ്ങൾ കാണിച്ചും അച്ചുതാനന്ദൻ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തിൽ മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല.
സ്വാർത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്ചുതാനന്ദന് നടക്കാൻ കഴിയാത്തതുകൊണ്ട് ആ ചോരയിലെ മന:സാക്ഷിയുള്ള ഏതെങ്കിലും മനുഷ്യർ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ എത്തി മാപ്പ് പറയണം.
അസൂയ കൊണ്ട് മാത്രം ഒരു മനുഷ്യനെ അസത്യങ്ങൾ കൊണ്ട് വേട്ടയാടിയതിന് ചെറുതെങ്കിലും ഒരു പരിഹാരകട്ടെ ....
'ദോഷം ചെയ്യാതെ നിന്റെ നാവിനെയും
വ്യാജം പറയാതെ നിന്റെ അധരത്തെയും നോക്കികൊൾക'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |