തിരുവനന്തപുരം: നിപയിൽ ആശ്വാസമായി തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ഫലമാണ് നെഗറ്റീവായത്. വിദ്യാർത്ഥിയ്ക്ക് പനി ബാധിച്ചതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കാട്ടാക്കട സ്വദേശിനിയെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെ പനിയുണ്ടായതോടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, നിപാ ജാഗ്രതയിൽ തുടരുകയാണ് കോഴിക്കോട്. 51 പേരുടെ പരിശോധനാഫലങ്ങൾ കൂടി ഇന്ന് ലഭിക്കും. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 1192 പേരാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള നാലുപേരെ ഐസോലേഷനിൽ പ്രവേശിപ്പിട്ടിട്ടുണ്ട്. രണ്ടാം ഘട്ട വ്യാപനത്തിലേയ്ക്ക് കടക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്നും നിപ അവലോകന യോഗത്തിന് മന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ മകനായ ഒമ്പതു വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സാ സഹായം ഉൾപ്പെടെ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെയും നില തൃപ്തികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |