തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെ കൂടുതൽ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർമാർ. സി പി എമ്മിലെ വലിയ നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കുകയായിരുന്നു എന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളിലെ സി പി ഐ പ്രതിനിധികളായ സുഗതൻ, ലളിതൻ എന്നിവർ വെളിപ്പെടുത്തി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോണുകളെല്ലാം പാസാക്കിയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നും സി പി എം ജില്ലാ കമ്മിറ്റി അംഗമായ സി കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാർട്ടി നിയന്ത്രണമെന്നും അവർ ആരോപിച്ചു.
വലിയ ലോണുകളിൽ ഒന്നും തങ്ങൾ ഒപ്പിട്ടിരുന്നില്ല. ഇവ രഹസ്യമായി പാസാക്കിയശേഷം പ്രസിഡന്റ് മാത്രം ഒപ്പിട്ട് മിനിട്ട്സ് ബുക്കിൽ എഴുതിച്ചേർക്കുകയായിരുന്നു. ഇ ഡിയുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും അവർ പറഞ്ഞു.തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും ആരോപിക്കുകയും ചെയ്തു. സി പി ഐ പ്രതിനിധികളായി മൂന്നുപേരാണ് ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നത്. ഇവർക്ക് 8.5 കോടി രൂപയുടെ റവന്യൂ റിക്കവറി നോട്ടീസും ലഭിച്ചിട്ടുണ്ട്.
അതേസമയം, വായ്പാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. രണ്ടുകൊല്ലമായിട്ടും കേസിൽ കുറ്റപത്രംപോലും സമർപ്പിച്ചിട്ടില്ല. സി പി എമ്മിലെ ഉന്നത നേതാക്കൾ കേസിൽ പെട്ടതോടെയാണ് ഇതെന്നാണ് ജനങ്ങൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |