
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പ് ആപ്പുകൾക്ക് പുറമേ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടാൻ വ്യാജ സന്ദേശങ്ങളും വ്യാപകം. വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന തരത്തിൽ കെ.എസ്.ഇ.ബിയുടടെ പേരിലാണ് ഉപഭോക്താക്കളുടെ നമ്പരിലേക്ക് ഏറ്റവുമധികം സന്ദേശങ്ങളെത്തിക്കൊണ്ടിരിക്കുന്നത്. ചെറിയ തുക കുടിശ്ശിക ഇനത്തിലുണ്ടെന്നും നിശ്ചിത തീയതിക്കകം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്റർനെറ്റ് ലിങ്ക് സഹിതമാണ് മൊബൈലിൽ സന്ദേശമെത്തുക. ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രവേശിക്കുന്നവരിൽ നിന്ന് ആധാറും ബാങ്ക് അക്കൗണ്ടും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. അല്ലെങ്കിൽ മറ്റൊരു ആപ്പ് ഡൗൺലേഡ് ചെയ്യാൻ ആവശ്യപ്പെടും. ഇവിടെയും സ്വകാര്യ വിവരങ്ങൾ രേഖപ്പെടുത്തും. ഇതോടെ തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി തുടങ്ങും.
സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ്തട്ടിപ്പുകാരുടേത്.
എന്നാൽ, കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അനായാസം ഔദ്യോഗിക വെബ്‌സൈറ്റ്
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗ്ഗങ്ങളുണ്ട്. wss.kseb.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന കെ.എസ്.ഇ.ബി എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ, അംഗീകൃത മൊബൈൽ പെയ്‌മെന്റ് ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതി ബിൽ അടയ്ക്കാം. ബിൽ പെയ്‌മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തണം.
''ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. ധാരാളം പേർ തട്ടിപ്പ് മെസേജ് എത്തിയെന്നറിയിച്ച് ദിവസേന വിളിക്കുന്നുണ്ട്''- കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |